ടൂറിസം കേന്ദ്രങ്ങൾ തുറന്നു; ആശ്വാസത്തോടെ ജില്ല
Mail This Article
അമ്പലവയൽ ∙ ഒരാഴ്ചയിലേറെ അടച്ചിട്ട കേന്ദ്രങ്ങൾ ഇൗ ആഴ്ച മുതൽ തുറന്നതോടെ ടൂറിസം മേഖലയിൽ ഉണർവ്. ശക്തമായ മഴയെ തുടർന്നാണ് ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചത്. ഇതിൽ ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളാണ് ആദ്യം തുറന്നത്. ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണു സന്ദർശകർ കൂടുതൽ. എടയ്ക്കൽ ഗുഹ സന്ദർശിക്കാൻ അവധി ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും 1920 പേർക്കു മാത്രമായി പ്രവേശനം നിജപ്പെടുത്തിയതു തുടരുന്നതിനാൽ ഒട്ടേറെ സന്ദർശകർ ഗുഹ കാണാനാകാതെ മടങ്ങേണ്ട അവസ്ഥയാണ്.
ശക്തമായിരുന്ന മഴ കഴിഞ്ഞ ദിവസങ്ങളിൽ പൂർണമായും മാറിയിട്ടുണ്ട്. ഇതോടെയാണു കേന്ദ്രങ്ങൾ തുറന്നതും വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങിയതും. ടൂറിസം കേന്ദ്രങ്ങളോടു ചേർന്ന് ഉപജീവനം നടത്തുന്നവർ കേന്ദ്രങ്ങൾ അടച്ചതോടെ ദുരിതത്തിലായിരുന്നു. ഇപ്പോൾ ഇവരെല്ലാം പ്രതീക്ഷയിലാണ്. ഓണാവധി സീസൺ വരാനിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ സഞ്ചാരികൾ കൂടുതൽ ജില്ലയിലേക്ക് എത്തുമെന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ.
ഡിടിപിസിക്കു കീഴിലുള്ള കേന്ദ്രങ്ങളിൽ 13, 14, 15 തീയതികളിലെത്തിയ വിനോദ സഞ്ചാരികൾ
∙ ബത്തേരി ടൗൺ സ്ക്വയർ 176
∙ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം 392
∙ മാനന്തവാടി പഴശ്ശി പാർക്ക് 577
∙ ചീങ്ങേരി അഡ്വഞ്ചർ ടൂറിസം 196
∙ പൂക്കോട് തടാകം 1,157
∙ പഴശ്ശി മ്യൂസിയം 689
∙ കറലാട് തടാകം 2,237
∙ കാന്തൻപാറ വെള്ളച്ചാട്ടം 2,870
∙ എടയ്ക്കൽ ഗുഹ 4,916