പട്ടാപ്പകൽ കൃഷിയിടത്തിൽ കടുവയും 2 കുഞ്ഞുങ്ങളും; വാകേരിയിൽ ആശങ്ക
Mail This Article
ബത്തേരി ∙ വാകേരിയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഒരു പകൽ മുഴുവനും കടുവയെയും 2 കുഞ്ഞുങ്ങളെയും കണ്ടതു നാട്ടുകാരെ ഒന്നാകെ ഭയപ്പാടിലാക്കി. വാകേരി ചായംപ്ലാക്കൽ ഗോപിനാഥന്റെ കാപ്പിത്തോട്ടത്തിലാണ് ഇന്നലെ രാവിലെ 7നു കടുവയെയും ഒപ്പം 2 കുഞ്ഞുങ്ങളെയും കണ്ടത്. ഗോപിനാഥന്റെ മകൻ ബിജുവാണ് കടുവകളെ ആദ്യം കണ്ടത്. സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റേഞ്ചിന്റെ കീഴിലാണ് കടുവകളുടെ സാന്നിധ്യമുണ്ടായത്. വനപാലകർ സ്ഥലത്തെത്തി കടുവയുണ്ടെന്നു സ്ഥിരീകരിക്കുകയും അനൗൺസ്മെന്റിലൂടെ പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇന്നലെ വൈകിട്ട് വരെയും കടുവ കാപ്പിത്തോട്ടത്തിൽ തന്നെയാണുള്ളത്.
വയനാട് വന്യജീവി സങ്കേതത്തിന്റെയും നോർത്ത് വയനാട് ഡിവിഷന്റെയും അതിർത്തി മേഖലയാണിത്. കടുവകളെ തുരത്താനാണു ശ്രമിക്കുന്നതെന്നും രാത്രിയോടെ അതിനു കഴിയുമെന്നും ചെതലത്ത് റേഞ്ച് ഓഫിസർ കെ.പി. സമദ് പറഞ്ഞു. കടുവ കാടു കയറിയില്ലെങ്കിൽ ക്യാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള മറ്റു നടപടികളിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുൻപാണ് വാകേരിയിലെ എസ്റ്റേറ്റിൽ കടുവ വളർത്തു നായയെ പിടികൂടിയതും തുടർന്നു കടുവയെ കെണിയിലാക്കിയതും.