പ്ലാസ്റ്റിക് നിരോധനം: മുതുമലയിൽ വാഹന പരിശോധന കർശനമാക്കി
Mail This Article
ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലേക്കുള്ള പ്രവേശന കവാടമായ തൊറപ്പള്ളിയിലെ വനം വകുപ്പ് ചെക്ക്പോസ്റ്റിൽ സഞ്ചാരികളിൽ നിന്നു പ്ലാസ്റ്റിക് പിടിച്ചെടുത്തു തുടങ്ങി. ചെക്പോസ്റ്റിൽ എല്ലാ വാഹനവും നിർത്തി പരിശോധിക്കുന്നുണ്ട്. പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും ശീതള പാനീയങ്ങളുടെ പ്ലാസ്റ്റിക് കുപ്പികളുമാണു പിടിച്ചെടുക്കുന്നത്. ജില്ലയിൽ പ്ലാസ്റ്റിക്കിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മഴവിട്ടു നിന്നതോടെ സഞ്ചാരികളുടെ തിരക്കു വർധിച്ചതിനാലാണു നടപടികൾ കർശനമാക്കിയത്. പ്ലാസ്റ്റിക് കുപ്പികൾ പിടിച്ചെടുത്തു.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജില്ലയിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രമിക്കണമെന്നും ജീവനക്കാർ നിർദേശം നൽകി. വാട്ടർ എടിഎമ്മുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.എന്നാൽ വാട്ടർ എടിഎമ്മിൽ നിന്നു വെള്ളം ശേഖരിക്കാൻ സഞ്ചാരികൾ താൽപര്യം കാണിക്കുന്നില്ല. വാട്ടർ എടിഎമ്മുകളിൽ ഒരു ലീറ്റർ വെള്ളത്തിന് 5 രൂപയാണ് ഈടാക്കുന്നത്.പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിട്ടും ജില്ലയിലേക്ക് പ്ലാസ്റ്റിക് പുറത്തുനിന്നു വ്യാപകമായി കൊണ്ടു വരുന്നുണ്ട്. മദ്യക്കടകളിൽ കുപ്പികൾ തിരിച്ചെടുക്കുന്ന പദ്ധതി നടപ്പിലാക്കിയതോടെ വഴിയോരങ്ങളിലും വനത്തിലും വലിച്ചെറിയുന്ന മദ്യക്കുപ്പികളുടെ എണ്ണം കുറഞ്ഞു തുടങ്ങി.