മാനന്തവാടിയിൽ മലയോര ഹൈവേ നിർമാണം: പ്രാരംഭ ജോലികൾ തുടങ്ങി
Mail This Article
മാനന്തവാടി ∙ മലയോര ഹൈവേയുടെ മാനന്തവാടി മണ്ഡലത്തിലെ ആദ്യഘട്ട പ്രവൃത്തി ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. പാടേ തകർന്ന റോഡിലെ വലിയ കുഴികൾ അടച്ചു ഗതാഗത യോഗ്യമാക്കുകയാണ് ആദ്യം ചെയ്യുന്നത്. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗൺ മുതൽ എസ് വളവ് വരെയുള്ള റോഡിന് ഇരുവശവും താമസിക്കുന്നവരുടെ യോഗം കഴിഞ്ഞ ആഴ്ച ഒ.ആർ. കേളു എംഎൽഎയുടെ നേതൃത്വത്തിൽ തവിഞ്ഞാലിൽ നടന്നിരുന്നു. സ്ഥലം വിട്ടു നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. മലയോര ഹൈവേ മാനന്തവാടി നഗരസഭയിലൂടെയും തവിഞ്ഞാൽ, തൊണ്ടർനാട്, എടവക, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലൂടെയുമാണ് കടന്നു പോകുന്നത്.
കണ്ണൂർ ജില്ല കടന്ന് ബോയ്‌സ് ടൗണിലെത്തുന്ന റോഡ് തലപ്പുഴ, മാനന്തവാടി വഴി കോഴിക്കോട് റോഡിലൂടെ നാലാം മൈൽ, പനമരം, പച്ചിലക്കാട് എത്തും. ബോയ്‌സ് ടൗണിൽ നിന്നാരംഭിച്ച് വാളാട് മുതൽ കുങ്കിച്ചിറ വരെയുള്ള റോഡും മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോയ്‌സ് ടൗൺ മുതൽ മാനന്തവാടി ഗാന്ധി പാർക്ക് വരെ 13 കിലോമീറ്ററും ഗാന്ധി പാർക്ക് മുതൽ പച്ചിലക്കാട് വരെ 19.5 കിലോമീറ്ററും വാളാട് മുതൽ കുങ്കിച്ചിറ വരെ 10 കിലോമീറ്റർ ദൂരവുമാണുള്ളത്. പദ്ധതിക്ക് കിഫ്ബി ധനസഹായമായി 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്.