കണക്കു കൂട്ടിയുള്ള ഓരോ നീക്കങ്ങളും; എൻപത്തിയാറിലും കൂട്ട് 64 കളങ്ങള്‍
Mail This Article
കണക്കു കൂട്ടിയുള്ള ഓരോ നീക്കങ്ങളുമാണ് ഈ പ്രായത്തിലും വെങ്കിട്ടരാമനെ ഊർജസ്വലനാക്കുന്നത്. പ്രായത്തെ തോൽപിച്ച ഗുരുനാഥന് ചതുരംഗത്തിൽ ഇന്നും യൗവനമാണ്. പി.പി.വെങ്കിട്ടരാമൻ (86) 1991ൽ മാനന്തവാടി എഇഒ ആയി വിരമിച്ചതാണ്. ചെറ്റപ്പാലത്തെ വസതിയിൽ തനിച്ചാണു താമസം. കൂട്ടിന് ചെസ് ബോർഡും കരുക്കളും മാത്രം. ഗുരുനാഥനെ കാണാനും പരിചയം പുതുക്കാനും അനുഗ്രഹം വാങ്ങാനുമായി ഒട്ടേറെ പേരാണ് ഇന്നും ഇൗ വീട്ടിൽ എത്തുന്നത്. കുട്ടികൾക്ക് ചെസ് പരിശീലനം നൽകുന്നതിന് എത്ര സമയം നീക്കിവയ്ക്കാനും അദ്ദേഹം ഒരുക്കമാണ്.
ചെസ് സംബന്ധിച്ച പ്രസിദ്ധീകരണങ്ങളെല്ലാം കൃത്യമായി തപാലിൽ ലഭിക്കുന്നതിനാൽ കളിക്കാര്യങ്ങളിലെല്ലാം കാലികമാണ്. ലോക പ്രസിദ്ധരായ ചെസ് താരങ്ങളുടെ കരുനീക്കങ്ങളുടെ കഥകൾ ആവേശം ഒട്ടും ചോരാതെ പുതുതലമുറയ്ക്ക് പകർന്നു നൽകാൻ വെങ്കിട്ടരാമനു കഴിയും. പയിങ്ങാട്ടിരിയിൽ ജനിച്ച വെങ്കിട്ടരാമൻ 1960ൽ തലശ്ശേരിയിൽ അധ്യാപകനായി എത്തിയതോടെയാണ് ചെസിന്റെ ലോകത്ത് എത്തിയത്.
പിന്നീട് താൻ പഠിച്ച ജിവിഎച്ച്എസ്എസിൽ അധ്യാപകനായി എത്തിയപ്പോഴും ചെസ് കളങ്ങൾ ഒപ്പമുണ്ടായിരുന്നു. വിരമിച്ച ശേഷം മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ചെസ് പരിശീലകനായി. 2016ൽ ഭാര്യ ചന്ദ്ര സുബ്ബലക്ഷ്മി മരിച്ചതോടെ ഏകാന്തത അകറ്റാൻ ചെസിൽ കൂടുതൽ മുഴുകുകയായിരുന്നു.