ADVERTISEMENT

കൽപറ്റ ∙ ക്ഷീര സംഘങ്ങൾ നേരിട്ടു സംഭരിച്ചു പ്രാദേശികമായി വിൽക്കുന്ന പാലിന്റെ വില ജില്ലയിൽ ലീറ്ററിന് 50 രൂപയായി വർധിപ്പിച്ചു. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നു ക്ഷീരസംഘങ്ങളുടെ കൂട്ടായ്മയായ പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.പി. ബെന്നി, ജനറൽ സെക്രട്ടറി പി.എ. ജോസ് എന്നിവർ അറിയിച്ചു.

2019ലാണ് പ്രാദേശികമായി വിൽക്കുന്ന പാലിന്റെ വില വർധിപ്പിച്ചത്. നിലവിൽ ലീറ്ററിന് 46 രൂപയ്ക്കാണു വിൽപന നടത്തിയിരുന്നത്. വിലവർധനയിലൂടെ ക്ഷീര കർഷകർക്ക് ലീറ്ററിന് 40 പൈസയുടെ ഇൻസെന്റീവ് വീതം നൽകാനാകുമെന്നും ഇവർ പറഞ്ഞു. ഈ വർധന കൊണ്ടുമാത്രം ക്ഷീര മേഖലയിലെ നഷ്ടം നികത്താനാകില്ലെന്നും ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും നിലനിൽപിന് പാൽ വിലവർധിപ്പിക്കാൻ മിൽമയും സർക്കാരും തയാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.

നിലവിൽ ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കാൻ 50 രൂപ ചെലവ് വരുമെന്നിരിക്കെ ജില്ലയിലെ ക്ഷീര കർഷകർക്കു ശരാശരി ലഭിക്കുന്ന വില 37 രൂപയിൽ താഴെ മാത്രമാണ്. വയനാട്ടിൽ ഒരു ദിവസം 2,65,000 ലീറ്റർ പാൽ 56 ക്ഷീര സംഘങ്ങളിൽ സംഭരിക്കുന്നുണ്ട്. അതിൽ 2,05,000 ലീറ്റർ പാൽ മിൽമക്ക് നൽകുന്നു. 30,000 ലീറ്റർ പാൽ പ്രാദേശിക വിൽപന നടത്തുന്നു. 30,000 ലീറ്റർ പായ്ക്കറ്റ് പാലും ഉൽപന്നങ്ങളുമായി വിൽപന നടത്തുന്നു. മിൽമയിൽ നിന്ന് ക്ഷീരകർഷകർക്ക് ലഭിക്കുന്ന ശരാശരി വില 39 രൂപയിൽ താഴെയാണെന്നും ഇവർ പറഞ്ഞു.

കാലിത്തീറ്റയ്ക്ക് വർഷം മുഴുവനും സർക്കാർ സബ്സിഡി അനുവദിക്കുക, പാലിന് സർക്കാർ ഇൻസെന്റീവ് വർഷം മുഴുവനും 5 രൂപ വീതം അനുവദിക്കുക, പാലും പാൽ ഉൽപന്നങ്ങളും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുക, കർഷകരുടെ എല്ലാ പശുക്കളെയും 50 ശതമാനം സബ്സിഡിയോടെ ഇൻഷുർ ചെയ്യുന്നതിനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുക, ഇതര സംസ്ഥാനത്തു നിന്നുള്ള കൃത്രിമ പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും വിൽപന തടയുക, ഇതിന് ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന് അധികാരം നൽകുക, എംഎസ്ഡിപി പദ്ധതി ആനുകൂല്യങ്ങൾ കൂടുതൽ കർഷകർക്ക് ലഭ്യമാക്കുക, ക്ഷീരസംഘങ്ങൾക്ക് മിൽമ നൽകുന്ന മാർജിൻ 10 ശതമാനമായി വർധിപ്പിക്കുക, സംഘങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സംഘങ്ങൾക്ക് മിൽമയിലുള്ള ഷെയറിന്റെ 50 ശതമാനം തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com