മാനന്തവാടിയിൽ എൻഐഎ റെയ്ഡ്: 2 ബസുകളായി സിആർപിഎഫ് സംഘം, കനത്ത സുരക്ഷയിൽ പരിശോധന
Mail This Article
മാനന്തവാടി ∙ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സെന്റർ ട്രസ്റ്റിനു കീഴിലുള്ള മസ്‌ജിദുൽ നൂർ, എൻഐഎ, ഇഡി സംഘം റെയ്‌ഡ് ചെയ്തു. ആയുധധാരികളായ സിആർപിഎഫ് ജവാന്മാരുടെ സംരക്ഷണയിലായിരുന്നു പരിശോധന. ഇന്നലെ പുലർച്ചെ 4ന് തുടങ്ങിയ പരിശോധന 7.30വരെ നീണ്ടു. 2 കാറുകളിലായി എത്തിയ 5 ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. 2 മിനി ബസുകളായി സിആർപിഎഫ് ജവാന്മാരുടെ സംഘം ബുധനാഴ്ച രാത്രി തന്നെ മാനന്തവാടി പരിസരത്ത് എത്തിയിരുന്നു.
ഒരു ഹാർഡ് ഡിസ്കും ഒരു ലാപ്‌ടോപ്പും ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാൽ പരിശോധന സംബന്ധിച്ച വിവരങ്ങൾ നൽകാൻ ലോക്കൽ പൊലീസ് തയാറായില്ല. രാവിലെ മുതൽ മാനന്തവാടി ടൗണിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടത്തിയതിൽ പ്രതിഷേധിച്ച് ടൗണിൽ റോഡ് ഉപരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ടാലറിയാവുന്ന അറുപതോളം പേർക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പോപ്പുലർ ഫ്രണ്ട് റോഡ് ഉപരോധിച്ചു
മാനന്തവാടി ∙ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എൻഐഎ, ഇഡി എന്നിവയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയതിലും നേതാക്കളെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് പ്രവർത്തകർ മാനന്തവാടിയിൽ റോഡ് ഉപരോധിച്ചു. പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ടൗണിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.