മാനന്തവാടി ∙ കാട്ടാനയും കാട്ടിയുമെല്ലാം വനാതിർത്തി ഗ്രാമങ്ങളിൽ കൃഷി നശിപ്പിക്കുമ്പോൾ കൂട്ടമായെത്തുന്ന വാനരപ്പട വ്യാപക കൃഷി നാശം വരുത്തുന്നതിന്റെ വ്യഥയിലാണ് മൊതക്കരയിലെ കർഷകർ. മുൻവർഷങ്ങളിലെ വലിയ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കർഷകർ ജീവിതം തിരികെ പിടിക്കാനായി വീണ്ടും കഷ്ടപ്പെട്ട് കൃഷിയിറക്കുന്നതിനിടെയാണ് വാനര ശല്യം ഭീഷണിയാകുന്നത്.മൊതക്കരയിലെയും സമീപ പ്രദേശങ്ങളിലെയും നിരന്തരമായ കുരങ്ങ് ശല്യം പാവപ്പെട്ട കർഷകരുടെ പ്രതീക്ഷകളെത്തന്നെ ഇല്ലാതാക്കുകയാണ്. മുളച്ചു വരുന്ന വാഴ തൈകളും മറ്റു പച്ചക്കറി വിളകളും ഫലങ്ങളും എല്ലാം കുരങ്ങുകൾ നശിപ്പിക്കുന്നു. 70 ൽ അധികം വരുന്ന കൂട്ടമായാണ് കൃഷിയിടത്തിൽ കുരങ്ങ് എത്തുന്നതെന്നു കർഷകനായ കുര്യൻ കാവനാൽ പറയുന്നു.
ഫോറസ്റ്റ് ഓഫിസിൽ പരാതി കൊടുത്താൽ അവർ കൂടുവച്ച് കുരങ്ങന്മാരെ പിടിച്ചു വേറെ എവിടെയെങ്കിലും സ്ഥലത്ത് കൊണ്ട് തുറന്നു വിടുകയാണ് പതിവ്. ഇതുകൊണ്ട് കാര്യമില്ലെന്നും ഫലപ്രദമായ നടപടി വേണമെന്നും നാട്ടുകാർ പറയുന്നു. നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുത്താൽ കാലതാമസം ഏറെയാണ്. ലഭിക്കുന്നതാകട്ടെ വിത്തു വാങ്ങുന്ന തുക പോലും തികയില്ല. കുരങ്ങ് ശല്യം കാരണം ജില്ലയിലെ പലഭാഗത്തും കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.