അമ്മാനിയിൽ പാലം പണിയുമോ; ചോദിക്കുന്നത് വഴിമുട്ടിയ നാട്ടുകാർ
Mail This Article
പനമരം∙ നരസിപ്പുഴയ്ക്കു കുറുകെ അമ്മാനിയിൽ പാലം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള മുളപ്പാലം തകർന്നു വീഴാവുന്ന സ്ഥിതിയായതോടെ യാത്രക്കാരുടെ വഴിമുട്ടിയ അവസ്ഥയാണ്. കോൺക്രീറ്റ് നടപ്പാലം പണിയണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടിയില്ല. പഞ്ചായത്തിലെ വനാതിർത്തി ഗ്രാമമായ വാളാമ്പാടി, കൊട്ടവയൽ, മഞ്ഞവയൽ, പുതുശ്ശേരി എന്നിവിടങ്ങളിലേക്ക് അമ്മാനി വഴി എത്തിച്ചേരാൻ വർഷങ്ങൾക്കു മുൻപു പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ച മുളപ്പാലം ഇപ്പോൾ അപകടാവസ്ഥയിലാണ്.
പാലം തകർന്നതോടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്നതും വന്യമൃഗശല്യം ഏറെയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഇവിടം. ഇവിടെ ഒരു കോൺക്രീറ്റ് പാലം നിർമിച്ചാൽ പ്രദേശത്തെ ആദിവാസി കോളനികളിലേക്കുൾപ്പെടെ എത്താൻ എളുപ്പമാർഗമാകും. വനാതിർത്തിയോടു ചേർന്നുള്ള ഈ പ്രദേശത്തേക്കു പാലം ഇല്ലാത്തതിനാൽ മഴക്കാലത്തു വിദ്യാർഥികൾക്കു സ്കൂളിൽ പോകാനോ രോഗികളെ ആശുപത്രിയിലെത്തിക്കാനോ കഴിയാറില്ല. അമ്മാനിയിൽ പാലം നിർമിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നു കേൾക്കുന്നുണ്ടെങ്കിലും നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു.