ADVERTISEMENT

പുൽപള്ളി ∙ ആധാരം ചെയ്യുന്ന വസ്തുവിലെ കെട്ടിടത്തിനുള്ള അംഗീകൃത എൻജിനീയർമാരുടെ വില നിർണയം റജിസ്ട്രേഷൻ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി പരാതി. ആധാര വസ്തുവിലെ കെട്ടിടത്തിന് എ ഗ്രേഡ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയ വാല്യുവേഷൻ സർട്ടിഫിക്കറ്റ് കഴിഞ്ഞ വർഷമാണ് സർക്കാർ നിർബന്ധമാക്കിയത്.കെട്ടിടം പരിശോധിച്ചു  മരാമത്ത് വകുപ്പ് മാർഗനിർദേശമനുസരിച്ചുള്ള വിലനിർണയം നടത്തിയ സർട്ടിഫിക്കറ്റ് ആധാരത്തിന്റെ ഭാഗമാക്കണമെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു. 

ഈ വിധം കെട്ടിട വിലയ്ക്കനുസരിച്ചുള്ള മുദ്രവിലയും ഫീസും അടച്ച് റജിസ്റ്റർ ചെയ്ത ആധാരങ്ങളെ  വിലക്കുറവെന്ന പേരിൽ അണ്ടർ വാല്യുവേഷനു വിടുന്നെന്നാണ് പരാതി. പുൽപള്ളി സബ് റജിസ്ട്രാർ ഓഫിസിൽ അടുത്തിടെ റജിസ്റ്റർ ചെയ്ത പല ആധാരങ്ങളിൽ കാണിച്ച തുകയേക്കാൾ പലമടങ്ങ് വിലയുണ്ടെന്നു കാണിച്ചു നോട്ടിസ് ലഭിച്ചു. റജിസ്റ്റർ ചെയ്ത ആധാരം മടക്കിലഭിച്ചു പോക്കുവരവു നടത്തും മുൻപേ അണ്ടർവാല്യുവേഷൻ നോട്ടിസ് ലഭിച്ചവരുമുണ്ട്. മാതാപിതാക്കൾ മക്കൾക്ക് ഇഷ്ടദാനമായി നൽകിയ ആധാരത്തിനും നോട്ടിസ് ലഭിച്ചു.

സീതാമൗണ്ടിൽ പഴയതും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ചതുമായ വീട് മകന് ഇഷ്ടദാനം നൽകിയതിന്റെ പേരിൽ പിതാവിന് നോട്ടിസ് ലഭിച്ചു. കെട്ടിടമുള്ള സ്ഥലം റജിസ്റ്റർ ചെയ്യാൻ സർക്കാർ ഏർപ്പെടുത്തിയ നിബന്ധന ഇടപാടുകാരെ ചൂഷണം ചെയ്യാനുള്ള മാർഗമായി. എ ഗ്രേഡ് ‍എൻജിനീയറെ സമീപിച്ചു  വില നിര്‍ണയം നടത്താനുള്ള ചെലവും ഇടപാടുകാര്‍ വഹിക്കണം. മുൻപു കെട്ടിട നികുതി അടിസ്ഥാനപ്പെടുത്തി ഉദ്യോഗസ്ഥരും ആധാരമെഴുത്തുകാരും തമ്മിലുള്ള ധാരണയനുസരിച്ചാണ് കെട്ടിട വില നിര്‍ണയിച്ചിരുന്നത്. സംസ്ഥാനത്ത് ഫ്ലാറ്റ് റജിസ്ട്രേഷനിലൂടെ വന്‍ വെട്ടിപ്പു നടക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എൻജിനീയറുടെ വാല്യുവേഷന്‍ നിര്‍ബന്ധമാക്കിത്.

ഇതു പ്രാബല്യത്തിലായതോടെ വകുപ്പിന്റെ വരുമാനത്തിലും വര്‍ധനയുണ്ടായി.എന്നാല്‍ വില നിര്‍ണയത്തില്‍ കുറവുണ്ടെന്ന കണ്ടെത്തലോടെയാണ് ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി  ഇടപാടുകാര്‍ക്കു വീണ്ടും നോട്ടിസ് അയയ്ക്കുന്നത്. തങ്ങളുടെ വില നിര്‍ണയം തെറ്റെങ്കില്‍ റജിസ്ട്രാര്‍മാര്‍ നേരിട്ടു പരിശോധന നടത്തി കെട്ടിട വില തീരുമാനിക്കണമെന്നാണ് എൻജിനീയര്‍മാരുടെ പ്രതികരണം. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം തയാറാക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാധുത ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നത് അന്യായമാണെന്നും ജനത്തെ വലയ്ക്കാന്‍ വേണ്ടിയാണെന്നും എൻജിനീയര്‍മാര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com