ഭാരത് ജോഡോ യാത്ര ഇന്ന് ഗൂഡല്ലൂരിൽ; ഒരുക്കം പൂർത്തിയായി
Mail This Article
ഗൂഡല്ലൂർ ∙ രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു ഗൂഡല്ലൂരിലെത്തും. ഉച്ചയ്ക്ക് 2നു ഗൂഡല്ലൂർ റോഡിലുള്ള കോളജ് പരിസരത്തു നിന്നാണു പദയാത്ര ആരംഭിക്കുന്നത്. കോളജിൽ ടാൻടീ തൊഴിലാളികളുമായി സംവാദം നടത്തും. നന്തട്ടിക്കടുത്തുള്ള പുരാതന ശിവക്ഷേത്രം അദ്ദേഹം സന്ദർശിക്കും. ചെമ്പാലയിലുള്ള യത്തീംഖാനയിൽ സ്വീകരണം ഏറ്റുവാങ്ങും.
4നു ഗൂഡല്ലൂർ ചുങ്കത്ത് പൊതുസമ്മേളനം. ഗൂഡല്ലൂരിലെ ഭൂമി പ്രശ്നം, ടാൻടീ തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി, തേയിലയുടെ വിലത്തകർച്ച തുടങ്ങിയ വിഷയങ്ങൾ അദ്ദേഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നുണ്ട്. ഗാന്ധി മൈതാനത്തിൽ തോഡർ, ബഡുക വിഭാഗങ്ങളുടെ കലാരൂപങ്ങൾ അവതരിപ്പിക്കും.
മോണിങ് സ്റ്റാർ സ്കൂള്‍ ഗ്രൗണ്ടില്‍ നിർത്തിയിട്ട കാരവനിലാണു രാഹുല്‍ വിശ്രമിക്കുക. നാളെ രാവിലെ 7 മണിയോടെ കക്കനഹള്ള വഴി ക്രണാടകയിലേക്കു പോകും. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ മേൽകമ്മനഹള്ളിയിൽ സ്വീകരിക്കും. കർണാടകയിലെ ഗുണ്ടൽപേട്ടയിലാണ് പദയാത്ര ആരംഭിക്കുന്നത്.
ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും യാത്രയിൽ പങ്കെടുക്കുന്നതിനായി ഗൂഡല്ലൂരിൽ എത്തിയിട്ടുണ്ട്. പദയാത്ര കടന്നു പോകുന്ന വഴികളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തകർന്ന റോഡുകളിലെ കുഴികൾ അടച്ചു. പാതയോരം നഗരസഭ വൃത്തിയാക്കി. വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ ഉണ്ടായിരുന്ന വാഹനങ്ങൾ പൊലീസ് നീക്കം ചെയ്തു.
ഗൂഡല്ലൂർ നഗരവും വിശ്രമത്തിനൊരുക്കിയ മൈതാനവും പൂർണമായും എസ്പിജിയുടെ നിയന്ത്രണത്തിലേക്കു മാറി. ജോഡോ യാത്രയുടെ പ്രചാരണത്തിനായി ഗൂഡല്ലൂർ നഗരത്തിൽ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരിയുടെ നേതൃത്വത്തിൽ ജാഥ നടത്തി. കേന്ദ്ര, സംസ്ഥാന നേതാക്കളും ജാഥയിൽ പങ്കെടുത്തു.