കൽപറ്റയിലെ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല; ഇരുളിൽ മുങ്ങി നഗരം
Mail This Article
കൽപറ്റ ∙ നഗരത്തിൽ ചിലയിടങ്ങളിലെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതു വഴിയാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. എസ്പി ഓഫിസ് റോഡിലെ, സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സിനു സമീപത്തെയും ഫാത്തിമ മാതാ ആശുപത്രി–പള്ളിത്താഴെ റോഡിലെയും തെരുവുവിളക്കുകളാണു പ്രകാശിക്കാത്തത്. വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ ഇൗ രണ്ടിടങ്ങളും ഇരുട്ടിലാകുന്ന അവസ്ഥയാണ്.
സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സിന് സമീപം വിരലിലെണ്ണാവുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രമാണുള്ളത്. രാത്രിയാകുന്നതോടെ ഇൗ മേഖലയിൽ ജനസഞ്ചാരവും കുറവാണ്. രാത്രിസമയങ്ങളിൽ വീടുകളിൽ നിന്നുള്ള വെളിച്ചമാണു ഇവിടെ ആകെയുള്ളത്. മോഷ്ടാക്കളെ ഭയന്ന് രാത്രി മുഴുവൻ ലൈറ്റുകൾ തെളിച്ചു വയ്ക്കേണ്ട അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു.
നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണു നഗരത്തിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിച്ചത്. അതേസമയം, ചില ദിവസങ്ങളിൽ ടൗണിലെ ഭൂരിഭാഗം മേഖലകളിലെയും തെരുവുവിളക്കുകൾ കൃത്യസമയത്തു പ്രകാശിക്കാറില്ലെന്നും ആക്ഷേപമുണ്ട്. ചില ദിവസങ്ങളിൽ പകൽ സമയങ്ങളിലും ചിലയിടങ്ങളിലെ തെരുവുവിളക്കുകൾ പ്രകാശിക്കാറുണ്ടെന്നും വ്യാപാരികൾ പറയുന്നു.