കർഷകരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ട് രാഹുൽ
Mail This Article
ഗൂഡല്ലൂർ∙ പട്ടയമില്ലാത്ത ജന്മം ഭൂമിയിലെ കർഷകരുടെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തി. ഗൂഡല്ലൂർ ഗവൺമെന്റ് ആർട്സ് കോളജിൽ നടന്ന കൂടികാഴ്ചയിൽ കർഷകരുടെ പ്രശ്നങ്ങൾ അദ്ദേഹം ശ്രദ്ധാപൂർവം കേട്ടിരുന്നു. സർക്കാർ തേയില തോട്ടമായ ടാൻടീയിലെ തൊഴിലാളികളുടെ പ്രതിസന്ധികൾ പ്രതിനിധികൾ അദ്ദേഹത്തിന്റെ മുന്പില് അവതരിപ്പിച്ചു. 1969 ല്‍ ശ്രീലങ്കയില്‍ നിന്നും തിരിച്ചെത്തിയ തമിഴ് വംശജര്‍ക്ക് വേണ്ടി സ്ഥാപിച്ച തേയില തോട്ടമാണ് ടാന്‍ടീ. ഇന്ന് ടാന്‍ടീ വനമാക്കാനുള്ള നടപടികളാണ് നടന്നു വരുന്നത്. തൊഴിലാളികള്‍ക്ക് 3 ഏക്കര്‍ ഭൂമി വീതം തിരിച്ച് നല്കി സംരക്ഷിക്കണമെന്നാണ് ആവശ്യം .
തേയില കാർഷിക മേഖലയിലെ പ്രതിസന്ധികളും ചർച്ചചെയ്തു. ഗൂഡല്ലൂരിലെ പട്ടയഭൂമി തമിഴ്നാട് സ്വകാര്യ വന സംരക്ഷണ നിയമത്തില്‍ പെടുത്തിയതുമൂലമുള്ള ദുരിതങ്ങള്‍ വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റിയുടെ അംഗം അയനിക്കര ഷണ്മുഖം അദ്ദേഹത്തെ അറിയിച്ചു. നീലഗിരിയിലെ ഗോത്ര സമൂഹത്തിന്റെ പ്രശ്നങ്ങളും ശ്രദ്ധയില്‍ പെടുത്തി. ഗൂഡല്ലൂരിന്റെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി കരൂർ എംപിയായ ജ്യോതി മണി അറിയിച്ചു.
ഗൂഡല്ലൂരിലെ ഭൂമി പ്രശ്നങ്ങൾ പഠിക്കുന്നതിനായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സെൽവപെരുന്തകെയുടെ നേതൃത്വത്തിൽ നേരത്തെ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അടുത്ത നിയമസഭ സമ്മേളനത്തിൽ ഗൂഡല്ലൂർ ഭൂമി പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് സെല്‍വ പെരുന്തകെ അറിയിച്ചിട്ടുണ്ട്.