ADVERTISEMENT

മാനന്തവാടി/മേപ്പാടി ∙ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിന്‍റെ ജില്ലയിലെ ഓഫിസുകൾക്കെതിരെ പൊലീസ്‌ നടപടികൾ തുടങ്ങി. ഇന്നലെ 3 ഓഫിസുകൾ പൊലീസ്‌ പൂട്ടി സീൽ വച്ചു. മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫിസ്‌, മാനന്തവാടി ബസ്‌ സ്‌റ്റാൻഡിന്‌ സമീപത്തെ ഇസ് ലാമിക്‌ സെന്റർ ട്രസ്‌റ്റ്‌ ഓഫിസ്‌,  മൂപ്പൈനാട്‌ റിപ്പൺ പുതുക്കാടുള്ള  ഓഫിസ്‌ എന്നിവയാണ്‌ പൂട്ടിയത്‌. വെള്ളിയാഴ്ച വൈകിട്ട്‌ ആറരയോടെയാണ്‌ മൂന്നിടത്തും പൊലീസെത്തി ഓഫിസുകൾ പൂട്ടാൻ നടപടി തുടങ്ങിയത്‌. 

 മാനന്തവാടി ബസ്റ്റാന്റിന് സമീപത്തെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ്  ഓഫിസിൽ എൻഐഎ  അധികൃതർ നോട്ടിസ് പതിക്കുന്നു.
മാനന്തവാടി ബസ്റ്റാന്റിന് സമീപത്തെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ് ഓഫിസിൽ എൻഐഎ അധികൃതർ നോട്ടിസ് പതിക്കുന്നു.

കഴിഞ്ഞ 22ന്‌ ഇസ് ലാമിക്‌ സെന്റർ ട്രസ്‌റ്റ്‌ ഓഫിസിൽ എൻഐഎ, ഇഡി സംഘം പരിശോധന നടത്തിയിരുന്നു. എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫിസിലും  ഇസ് ലാമിക്‌ ‌ സെന്റർ ട്രസ്‌റ്റിലും  ഡിവൈഎസ്‌പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. പൂട്ടുന്നതിനു മുൻപ് ‌ ഓഫിസിനകത്തുള്ള സാധനങ്ങൾ പൊലീസ്‌ തിട്ടപ്പെടുത്തി. സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്‌ ജില്ലാ കമ്മിറ്റി ഓഫിസ്‌ പ്രവർത്തിച്ചിരുന്നത്‌. കൊടി, പോസ്‌റ്റർ, ബാൻഡ്‌ മേളത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയാണ്‌ ഓഫിസിൽ ഉണ്ടായിരുന്നത്‌. 3 മണിക്കൂറോളം സമയമെടുത്താണ്‌ ഇവിടെയുള്ള സാധനങ്ങളുടെ റിപ്പോർട്ട്‌ തയാറാക്കിയത്‌. 

  മാനന്തവാടി എരുമത്തരുവിലെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഒഫിസ് പൊലീസ് സീൽ ചെയ്ത ശേഷം പതിച്ച  നോട്ടിസ്.
മാനന്തവാടി എരുമത്തരുവിലെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഒഫിസ് പൊലീസ് സീൽ ചെയ്ത ശേഷം പതിച്ച നോട്ടിസ്.

മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രൻ, സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം. അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. 2 റവന്യു ഉദ്യോഗസ്ഥരുടെയും 2പൊതുജനങ്ങളെയും സാക്ഷിയാക്കിയാണ് രാത്രി എട്ടോടെ നടപടികൾ പൂർത്തീകരിച്ചത്. ഓഫിസിലുള്ള സാധന സാമഗ്രികളുടെ പട്ടിക തയാറാക്കിയ ശേഷമാണ് പൂട്ടിയത്. നിരോധിത സംഘടനയുടെ ഓഫിസ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി കാണിച്ചാണ് നോട്ടീസ് പതിച്ചിട്ടുള്ളത്. 

പുതുക്കാട്‌ 3 നില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ്‌ ഓഫിസ് പ്രവർത്തിച്ചിരുന്നത്‌. ബത്തേരി ഡിവൈഎസ്‌പി കെ.കെ. അബ്‌ദുൽ ഷെരീഫിന്റെ നേതൃത്വത്തിലാണ്‌ ഓഫിസ്‌ പരിശോധനയും തുടർന്ന്‌ അടച്ചുപൂട്ടുകയും ചെയ്‌തത്‌. ഓഫിസിനായി മുറി വാടകയ്ക്ക് എടുത്തിട്ട് അധികമായിട്ടില്ലെന്നാണ് വിവരം. പുറത്ത്‌ ബോർഡും സ്ഥാപിച്ചിരുന്നില്ല.  വാടക മുറി നേരത്തെ തന്നെ ഒഴിവാക്കിയിരുന്നതായും സൂചനയുണ്ട്.

കുറച്ചു കസേരകൾ മാത്രമാണ് ഓഫിസിൽ ഉണ്ടായിരുന്നത്. മുറി വാടകയ്ക്ക്  നൽകിയ കെട്ടിടം ഉടമയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. അതേസമയം, സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസുകൾ പൂട്ടിയത്‌ എത്രകാലത്തേക്കാണെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിട്ടില്ല.  റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com