ചർച്ച അലസി, ബസ് പണിമുടക്ക് തുടരുന്നു, ജനം വലയുന്നു; പുല്‍പള്ളിയില്‍ യാത്രാദുരിതം രൂക്ഷം
Mail This Article
പുൽപള്ളി ∙ സേവന–വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ പുല്‍പള്ളിയില്‍ യാത്രാദുരിതം രൂക്ഷമായി. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ടൗണുകളിലും ഓഫിസുകളിലുമെത്താന്‍ പ്രയാസമായി. പുല്‍പള്ളിയടക്കമുള്ള ടൗണുകളിലെ വ്യാപാരങ്ങള്‍ക്കും മാന്ദ്യം അനുഭവപ്പെട്ടു. ഓട്ടോയിലാണ് പലരും വിദ്യാര്‍ഥികളെ സ്കൂളിലയച്ചത്. കുട്ടികള്‍ക്ക് ഇന്നും നാളെയും കുട്ടികള്‍ സ്കൂളിലെത്തേണ്ടതുണ്ട്.
ബത്തേരി- പുല്‍പള്ളി റൂട്ടില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയെങ്കിലും യാത്രാപ്രശ്നത്തിനു പരിഹാരമായില്ല. ചീയമ്പം പെരുന്നാള്‍ പ്രമാണിച്ചും കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുണ്ട്. ബസ് ഉടമകളും സംയുക്ത തൊഴിലാളി സംഘടനാ നേതാക്കളും നടത്തിയ ചര്‍ച്ചയിലും പ്രശ്നപരിഹാരമായില്ല. വിട്ടുവീഴ്ചയിലൂടെ പ്രശ്നം പരിഹരിച്ച് സര്‍വീസ് ആരംഭിക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നാവശ്യമുയര്‍ന്നിട്ടുണ്ട്.
കൂടുതല്‍ യാത്രക്കാര്‍ സ്വകാര്യ ബസിനെ ആശ്രയിക്കുന്ന പുല്‍പള്ളി മേഖലയില്‍ മാത്രമായുള്ള സമരം പ്രതിഷേധാര്‍ഹമാണെന്നു വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച മുതല്‍ പൂജാ അവധിയാണ്. ആളുകള്‍ക്ക് പലേടത്തേക്കും യാത്രചെയ്യാനുണ്ട്. ജില്ലാ ഭരണകൂടം ഇടപെട്ട് ജനങ്ങളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.