അമിതവേഗത്തിൽ വാഹനങ്ങൾ, മരണഭൂമിയായി വാര്യാട്; 3 മാസത്തിനിടെ അപകടത്തിൽ ജീവൻ നഷ്ടമാകുന്ന അഞ്ചാമത്തെയാൾ
Mail This Article
മീനങ്ങാടി ∙ അപകടങ്ങൾ ഒഴിയാതെ വാര്യാട് മേഖല. ഇന്നലെയും ദേശീയ പാതയിലെ ഈ ഭാഗത്ത് ഒരു ജീവൻ നഷ്ടപ്പെട്ടു. കാൽനട യാത്രക്കാരനെ വേഗത്തിലെത്തിയ കാർ ഇടിച്ചാണ് അപകടം. കഴിഞ്ഞ കാലങ്ങളിലായി ഇവിടെ വലിയ തോതിൽ അപകടം വർധിക്കുകയാണ്. പ്രഭാത സവാരിക്കിറങ്ങിയ യുവാവ് അപകടത്തിൽ മരിച്ചതോടെ പ്രതിഷേധവും ശക്തമാവുകയാണ്. നേരെയുള്ള പാതയിൽ അപകടങ്ങളിൽ പതിവായി ജീവനുകൾ റോഡിൽ പൊലിയുമ്പോഴും ഇൗ ഭാഗത്ത് വാഹനങ്ങൾ വേഗത്തിലാണ് പായുന്നത്.
കഴിഞ്ഞ ദിവസം മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപമുണ്ടായ അപകടത്തിലും ഒരു ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയ വാര്യാട് ഭാഗത്തുള്ള അപകടങ്ങളിൽ കഴിഞ്ഞ 3 മാസത്തിനിടെ അപകടത്തിൽ അഞ്ചാമത്തെയാൾക്കാണ് ജീവൻ നഷ്ടമാകുന്നത്. ദേശീയ പാതയിൽ വളവുകളോ മറ്റു തടസ്സങ്ങളോ ഒന്നുമില്ലാതെ കൂടുതൽ ദൂരക്കാഴ്ച ലഭിക്കുന്ന ഭാഗമാണെങ്കിലും അപകടം വർധിക്കുകയാണ്.
അമിത വേഗത്തിലെത്തുന്ന വാഹനങ്ങളാണ് ഒട്ടുമിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. പ്രദേശത്ത് അമിത വേഗക്കാരെ പിടികൂടുന്നതിന് ക്യാമറ സ്ഥാപിക്കാൻ മോട്ടർ വാഹന വകുപ്പ് സർക്കാരിന് പ്രെപ്പോസൽ നൽകിയിട്ടുണ്ടെങ്കിലും അതിനുള്ള നടപടികൾ എവിടെയും എത്തിയില്ല. ഒന്നരക്കോടിയിലെറെ ചെലവ് വരുന്ന പദ്ധതിയായതിനാൽ ഇത്രയും തുക കണ്ടെത്തുകയെന്നതും ബുദ്ധിമുട്ടേറിയതാണ്. അതിനാൽ ക്യാമറ സ്ഥാപിക്കുന്നത് അടക്കമുള്ളവ വൈകാനാണു സാധ്യത.
അപകടങ്ങൾ പതിവായ പശ്ചാത്തലത്തിൽ മോട്ടർ വാഹന വകുപ്പ് നടത്തുന്ന റോഡ് ഓഡിറ്റിങ് അവസാനഘട്ടത്തിലാണ്. അപകടങ്ങളുടെ കണക്കും റോഡിന്റെ ശാസ്ത്രീയ വശങ്ങളുമെല്ലാം പരിശോധിക്കുകയാണ് റോഡ് ഒാഡിറ്റിങ്ങിന്റെ ലക്ഷ്യം. അപകട രഹിത വാര്യാട് കൂട്ടായ്മയുടെ നേതൃത്വത്തിലും പ്രദേശത്ത് അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്.