ADVERTISEMENT

മീനങ്ങാടി ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികള്‍ ഒടുവില്‍ മനുഷ്യജീവന്‍ അപഹരിച്ചും നാടിനു ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം കാക്കവയലിൽ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കാക്കവയല്‍ കൈപ്പാടം കോളനിയിലെ മാധവനാണു പന്നിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച റോഡരികിലൂടെ നടന്നു പോകുമ്പോൾ പന്നി ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.  മുൻപ് വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ മാത്രമാണ് കാട്ടുപന്നിയുടെ ആക്രമണമെങ്കിൽ ഇപ്പോൾ രാപകൽ വ്യത്യാസമില്ലാതെ ജില്ലയിൽ എല്ലായിടങ്ങളിലും കാട്ടുപന്നിയുടെ വിളയാട്ടമാണ്.

ഇരുട്ട് വീണാൽ ദേശീയ പാതയിലടക്കം മിക്കറോഡുകളിലും കാട്ടുപന്നികളുടെ സാന്നിധ്യമുണ്ട്. ദേശീയപാത ജില്ലയിലൂടെ കടന്നു പോകുന്ന എല്ലാ ഭാഗങ്ങളിലും കാട്ടുപന്നിയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ മാര്‍ച്ച് 14ന് രാത്രി ദേശീയപാതയിലൂടെ സ്കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ബത്തേരി നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഇനിയും പൂര്‍ണ ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല. 

ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ  ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നത് വർഷങ്ങൾക്ക് ശേഷമാണ്. അടുത്തിടെ പലയിടങ്ങളിലായി ഒട്ടേറെ പേർക്ക് ആക്രമണങ്ങളിൽ പരുക്കേറ്റിരുന്നു. കാട്ടുപന്നിയുടെ ആക്രമണം അതിരൂക്ഷമായ സ്ഥലങ്ങള്‍ വനംവകുപ്പിന്റെ ഹോട്സ്പോട്ട് പട്ടികയില്‍ ഉൾപ്പെടുന്നില്ലെന്നതും വിചിത്രമാണ്. കാൽനട യാത്രക്കാരും ഇരുചക്ര വാഹനത്തിലും ചെറിയ വാഹനങ്ങളിലും യാത്ര ചെയ്യുന്നവരാണ് ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്നത്.  ജില്ലയിലെ 77 ശതമാനം പ്രദേശങ്ങളും കാട്ടുപന്നി ഹോട്സ്പോട്ടില്‍ ഉൾപ്പെടുന്നുണ്ടെങ്കിലും ജില്ലയെ മുഴുവനായും ഹോട്സ്പോട്ടിൽ  ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനും ഇനിയും തീരുമാനമായിട്ടില്ല. 

നഗരപ്രദേശമെന്നോ ഗ്രാമ പ്രദേശമെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടുപന്നിയുടെ ആക്രമണം. പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റാലും പലപ്പോഴും നഷ്ടപരിഹാരം കിട്ടുന്നത് ബുദ്ധിമുട്ടും കാലതാമസവും  കടമ്പകളും ഏറെയാണ്. പരുക്കേറ്റവർ കാട്ടുപന്നിയുടെ ആക്രമമാണെന്ന് ‘തെളിയിക്കേണ്ട’ അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. ബത്തേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. സഹദേവന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റതിന് തെളിവില്ലെന്ന് അറിയിച്ച് വനംവകുപ്പ് രംഗത്തെത്തിയിരുന്നു. പിന്നീട് അത് തിരുത്തിയെങ്കിലും പല കേസുകളിലും വനംവകുപ്പിന്റെ നിലപാടുകൾ ആക്രമണത്തിന് ഇരയാവുന്നവർക്ക് തിരിച്ചടിയാവുകയാണെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. 

കാട്ടുപന്നി ആക്രമണങ്ങൾ. (വനംവകുപ്പിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടവ)

2020 ഏപ്രിൽ -ബൈക്കിന് കുറുകെ കാട്ടുപന്നി ചാടിയുണ്ടായ അപകട്ടിൽ നെയ്ക്കുപ്പ കെ‍ാല്ലിതടത്തിൽ സെബാസ്റ്റ്യന്റെ മകൻ ലിന്റോ (26), ആണ്ടുക്കാലയിൽ അഗസ്റ്റ്യന്റെ മകൻ അമൽ (25) എന്നിവർക്ക് പരുക്കേറ്റു. നടവയൽ ടൗണിന് സമീപമാണ് അപകടം. 

2018 ഏപ്രിൽ - കേണിച്ചിറ ടൗണിൽ ജനങ്ങൾ നോക്കി നിൽക്കെ റോഡ് മുറിച്ച് കടന്നെത്തിയ പന്നി ലോഡ്ജിന്റെ പടികൾ കയറി ഒന്നാംനിലയിലെ ഭക്ഷണശാലയിലെത്തി. 

2020 ജൂൺ- ചെതലയം ടൗണിൽ കാട്ടുപന്നി ബാർബർ ഷോപ്പിലും വീടുകളിലും കയറി 2 പേർക്ക് പരുക്ക്, നാശനഷ്ടം. 

2021 ഫെബ്രുവരി - മനോരമ ബീനാച്ചി ഏജന്റ് ബത്തേരി കട്ടയാട് സുമാലയത്തിൽ പ്രേംസുന്ദറിനെ പത്രവിതരണത്തിനായി ബൈക്കിൽ പോകവേ കാട്ടുപന്നി ആക്രമിച്ചു.     വലതുകാൽ ഒടിഞ്ഞു ഒരു മാസം ആശുപത്രിയിൽ ചികിൽസയിലായിരുന്നു, ബത്തേരി ഭാരതീയ വിദ്യാഭവൻ  സ്കൂളിന് സമീപത്ത് വെച്ചാണ് കാട്ടുപന്നി കുറുകെ ചാടിയത്. 

2021 ഏപ്രിൽ - കേണിച്ചിറ പെ‍ാലീസ് സ്റ്റേഷനടുത്ത ബന്ധുവീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ കൃഷ്ണഗിരി മൈലമ്പാടി പമ്പുകെ‍ാല്ലി ഗീതയ്ക്ക് പരുക്കേറ്റു.   

2021 മേയ് - വീട്ടിൽ നിന്നു ടൗണിലേക്ക് വരുന്ന വഴി ജനവാസ കേന്ദ്രത്തിൽ വച്ചു കാട്ടുപന്നി ബൈക്കിന് മുൻപിലേക്ക് ചാടി ബിജെപി പൂതാടി പഞ്ചായത്ത് സെക്രട്ടറി തോട്ടാംകര സന്തോഷ് ആചാരിക്ക് പരുക്ക്. ബൈക്കി മറിഞ്ഞുള്ള വീഴ്ചയിലാണ് പരുക്ക്. ബൈക്ക് ഭാഗികമായി തകർന്നു. 

2021 മേയ് - ബൈക്കിന് നേരെ കാട്ടുപന്നിക്കൂട്ടം ഓ‍ടിയെത്തി ബൈക്ക് യാത്രികനായ കെ.എസ്. സജയന് പരുക്ക്. 

2021 സെപ്റ്റംബർ -വീടിനു മുൻപിൽ കളിക്കുകയായിരുന്ന അപ്പപ്പാറ നാഗമന ശ്രീജേഷിന്റെ മകൻ ജരൽ കൃഷ്ണയെ കാട്ടുപന്നി കുത്തി. 

2021 സെപ്റ്റംബർ -ടൗണിൽ പാഞ്ഞെത്തിയ കാട്ടുപന്നി സ്കൂട്ടറുകൾ മറിച്ചിട്ടു. പുൽപള്ളി സഹകരണ ബാങ്കിന്റെ കൗണ്ടർ ഗ്ലാസുകൾ തകർത്തു. 

2022 ജനുവരി -ആശ്രമകെ‍ാല്ലിക്കടുത്ത കരിങ്കുറ്റികവലയിൽ കാട്ടുപന്നി ആക്രമിച്ച് ബൈക്ക് യാത്രികനായ ശിവശൈലം ശശികുമാറിന് പരുക്കേറ്റു. 

2022 ഫെബ്രുവരി -മരക്കടവ് ക്വാറി പരിസരത്ത് നോബിളിനെ കാട്ടുപന്നി ആക്രമിച്ചു. പാറമടയിൽ തേങ്ങ ഉണങ്ങാനിട്ട് മടങ്ങുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. 

2022 മാർച്ച് -മുള്ളൻകെ‍ാല്ലിയിൽ കുട്ടികളെ പള്ളിയിൽ കെ‍ാണ്ടുപോകുകയായിരുന്ന ഓട്ടോ കാട്ടുപന്നിയിടിച്ച് മറിഞ്ഞു കുട്ടികളുൾപ്പെടെ 4 പേർക്ക് പരുക്കേറ്റു.

2022 മാര്‍ച്ച് - ബത്തേരിയില്‍നിന്നു ബീനാച്ചിയിലേക്കു സഞ്ചരിക്കവേ സി.കെ. സഹദേവന്‍ ദേശീയപാതയില്‍ ദൊട്ടപ്പന്‍കുളത്തിനു സമീപം റോഡില്‍ കാട്ടുപന്നി സ്കൂട്ടറിലിടിച്ചു ഗുരുതര പരുക്ക് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com