കൽപറ്റ ∙ മുണ്ടേരി മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ആദ്യദിനത്തിൽ കാട്ടിക്കുളം സ്പോർട്സ് അക്കാദമിയുടെ കുതിപ്പ്. 63 ഇനങ്ങൾ പൂർത്തിയായപ്പോൾ 60 പോയിന്റോടെയാണു കാട്ടിക്കുളത്തിന്റെ കുതിപ്പ്. 28 പോയിന്റുകളോടെ പനമരം ക്രസന്റ് പബ്ലിക് സ്കൂളാണ് 2–ാം സ്ഥാനത്ത്.
ജില്ലാ സ്പോർട്സ് അക്കാദമി (20 പോയിന്റ്), തൃശ്ശിലേരി ജിഎച്ച്എസ്എസ് (17 പോയിന്റ്) എന്നിവർ യഥാക്രമം 3, 4 സ്ഥാനങ്ങളിലെത്തി. ജില്ലാ സ്റ്റേഡിയമെന്ന കായികപ്രേമികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമായതിനു ശേഷം, സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ കായിക മേളയാണിത്. ജില്ലാ അത്‌ലറ്റിക് അസോസിയേഷന് കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ക്ലബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 500ലധികം കായികതാരങ്ങളാണ് മേളയിൽ പങ്കെടുന്നത്.
ആകെ 107 ഇനങ്ങളിലാണ് മത്സരങ്ങൾ. മേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു. എ.ഡി. ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് സി.പി. സജി പതാക ഉയർത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ടി. ഷൺമുഖൻ, ലൂക്കാ ഫ്രാൻസിസ്, എൻ.സി. സാജിദ്, സജേഷ് മാത്യു, വി.വി. യോയാക്കി തുടങ്ങിയവർ പ്രസംഗിച്ചു.
സിന്തറ്റിക് ട്രാക്കിലെ ആദ്യ മേള
സിന്തറ്റിക് ട്രാക്കിലെ മത്സരങ്ങൾ കായിക താരങ്ങൾക്കും ആവേശമായി. കുണ്ടും കുഴികളും നിറഞ്ഞ ഗ്രൗണ്ടുകളിൽ പരിശീലനം നേടിയെത്തിയ കായികതാരങ്ങൾ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് കണ്ട് ആദ്യമൊന്നു പകച്ചെങ്കിലും വൈകാതെ തന്നെ ട്രാക്കുമായി ഇണങ്ങി. സ്റ്റേഡിയത്തിലെ ആദ്യ മേളയായിട്ടും സംഘാടനം മികച്ചതായിരുന്നു. കായികതാരങ്ങൾക്ക് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും മെഡിക്കൽ സേവനങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.
ആദ്യമെഡൽ ജെറിക്കിന്
ജില്ലാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലെ ആദ്യ മെഡൽ ജേതാവെന്ന നേട്ടം ജെറിക് ജോർജിന്. അണ്ടർ 18 വിഭാഗം 10,000 മീറ്റർ നടത്ത മത്സരത്തിലാണ് ജെറിക്കിന്റെ മെഡൽ നേട്ടം. വടുവൻചാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയായ ജെറിക്ക് ആദ്യമായിട്ടാണു മത്സരത്തിനിറങ്ങുന്നത്. സ്കൂളിലെ കായികാധ്യാപകനായ വി. റഫീഖിന്റെ കീഴിലാണു പരിശീലനം. വടുവൻചാൽ കോട്ടൂർ കരോട്ടേക്കുന്നേൽ ജോർജ്–ബീന ദമ്പതികളുടെ മകനാണ്. ജോന സഹോദരിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.