ഉത്സവത്തിൽ സാമ്പത്തിക തിരിമറി: വള്ളിയൂർക്കാവിലെ എക്സിക്യൂട്ടീവ് ഓഫിസറെ നീക്കം ചെയ്തു
Mail This Article
മാനന്തവാടി ∙ വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സി.വി. ഗിരീഷ് കുമാറിനെ സ്ഥാനത്ത് നിന്നു നീക്കി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ഉത്തരവിറക്കി. ക്ഷേത്രത്തിലെ ആറാട്ട് ഉത്സവ പ്രദർശന വിപണനമേളയുടെ ലേലത്തുക മുഴുവനും ദേവസ്വത്തിൽ എത്താത്തതിനെ തുടർന്നാണു നടപടി. ലേലം കൊണ്ട വ്യക്തി നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയിരുന്നു. ഗിരീഷ്‌കുമാറിനെ സ്ഥാനത്തു നിന്ന നീക്കിയും ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ എൻ.കെ. ബൈജുവിന് വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല നൽകിയുമാണ് ഉത്തരവിറങ്ങിയത്.
ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ മലബാർ ദേവസ്വം ബോർഡ് നിഷ്കർഷിക്കുന്ന രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന പരാതി വ്യാപകമായിരുന്നു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും ദേവസ്വത്തിന് ലഭിക്കേണ്ട 20 ലക്ഷത്തോളം രൂപ ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണു നടപടിയെന്ന് ദേവസ്വം ബോർഡ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കമ്മിഷണർ കെ.പി. മനോജ്‌കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് യോഗം ക്ലാർക്ക് കെ.എ. ശ്രീകേഷിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എൻ.കെ. ബൈജു എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റ ശേഷമാണ് ശ്രീകേഷിനെ സസ്പെൻഡ് ചെയ്തത്.
വള്ളിയൂർക്കാവ് ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചു
മാനന്തവാടി ∙ വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ലേലത്തുക തിരിമറി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയരുകയും ട്രസ്റ്റി ബോർഡും ജീവനക്കാരും സംശയ നിഴലിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശ്വാസികൾ ചേർന്ന് വള്ളിയൂർക്കാവ് ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചു. കമ്മന മോഹനൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കമ്മന മോഹനൻ (ചെയ) ഇ.കെ. ഗോപി (വൈ. ചെയ) അനുമോദ് (ജന. കൺ) അശോകൻ ഒഴക്കോടി (ജോ. കൺ) എന്നിവരെ തിരഞ്ഞെടുത്തു.