ADVERTISEMENT

മാനന്തവാടി ∙ പന്നിക്കർഷകർക്ക് മേൽ ഇടിത്തീ പോലെ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. നഗരസഭാ പരിധിയിലെ പയ്യമ്പള്ളി കുറുക്കന്മൂലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 5 ഫാമുകളിലുള്ള 266 പന്നികളെയാണു കൊന്നൊടുക്കുന്നു. കുറുക്കന്മൂല പുത്തുച്ചിറ പി.പി. ജോൺസന്റെ ഫാമിലെ 81 പന്നികളെയും വടക്കേത്തോട്ടത്തിൽ വി.സി. അജീഷിന്റെ ഫാമിലെ 34 പന്നികളെയും ഇന്നലെ വൈകിട്ടോടെ കൊന്നു. 3 ഫാമുകളിലായി അവശേഷിക്കുന്ന 134 പന്നികളെ കൊല്ലാനുള്ള നടപടികൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്.

ചെറുകരമാലിൽ ബൈജു മാത്യുവിന്റെ ഫാമിലെ പന്നികൾക്കാണു കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പന്നികൾ ചാകാൻ തുടങ്ങിയതോടെയാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്. ഈ ഫാമിലുള്ള മുപ്പതോളം പന്നികളാണു ചത്തത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ഫാമിലെ അവശേഷിക്കുന്ന 9 പന്നികളെയും പരിസരത്തെ മറ്റു നാലു ഫാമുകളിലെ 257 പന്നികളെയും ദയാവധത്തിന് വിധേയമാക്കാൻ തീരുമാനിക്കുകയായിരുന്നു.സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. സുനിൽ, വെറ്ററിനറി സർജൻ ഡോ. കെ. ജവാഹർ എന്നിവരുടെ നേതൃത്വത്തിലുള്ള ആർആർടി അംഗങ്ങളാണു ദൗത്യം നിർവഹിക്കുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമാണ് സംസ്ഥാനത്ത് ആദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്നു നെന്മേനി, പൂതാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചു. നവംബർ ആദ്യം എടവകയിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. സർക്കാർ നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഇതു ലഭിക്കാൻ കാലതാമസം നേരിടുന്നതായും കർഷകർ പറയുന്നു. വൈറസ് മനുഷ്യരിലേക്കു പകരാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com