മുതുമല കടുവ സങ്കേതത്തിലേക്കു വന്യമൃഗങ്ങളുടെ ദേശാടനം തുടങ്ങി
Mail This Article
ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലേക്കു വന്യമൃഗങ്ങളുടെ ദേശാടനം ആരംഭിച്ചു. ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ മഴനിഴൽ കാടുകളിൽ നിന്നാണു വന്യമൃഗങ്ങൾ കൂട്ടമായി മുതുമലയിലെത്തുന്നത്. മുതുമലയിലെ മഴക്കാടുകളിലേക്കാണു പലായനം നടക്കുന്നത്. തൊറപ്പള്ളിയിൽ നിന്നു മസിനഗുഡി വരെയുള്ള വനത്തിൽ റോഡിനിരുവശവും ധാരാളം മൃഗങ്ങളെ കാണാം. അപൂർവമായി കാണുന്ന കരടികളും ചെന്നായ്ക്കളുടെ കൂട്ടവും വർധിച്ചിട്ടുണ്ട്. വഴിയോരങ്ങളിൽ കാട്ടുപോത്തുകളും മേയുന്നുണ്ട്.
നൂറുകണക്കിനു കാട്ടാനകളാണ് മായര്‍ പുഴയോരങ്ങളിലെത്തുന്നത്. ഇവിടെ നിന്നും മസിനഗുഡിക്കടുത്ത് കോണ്‍ഗ്രസ് മട്ടം വനത്തിലെ ലവണാംശം കലര്‍ന്ന മണ്ണ് ഭക്ഷിക്കാനെത്തും. വേനല്‍ രൂക്ഷമാകുമ്പോള്‍ കബനി തീരത്തേക്കാണ് ആനകളുടെ പലായനം. വനത്തിനകത്ത് മാംസഭുക്കുകളുടെ എണ്ണം വർധിച്ചതോടെ സുരക്ഷ തേടിയാണു വഴിയോരങ്ങളിലേക്കു മറ്റു മൃഗങ്ങൾ കൂടുതലായി എത്തുന്നത്.
അടുത്തയിടെ കടുവകളെയും വഴിയോരങ്ങളിൽ കണ്ടു തുടങ്ങി. തൊറപ്പള്ളി മുതൽ മസിനഗുഡി വരെയുള്ള റോഡിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി. വിനോദ സഞ്ചാരികൾ വഴിയോരങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടു വന്യമൃഗങ്ങളെ അലോസരപ്പെടുത്തി ഫോട്ടോ എടുക്കുന്നതും കുറ്റകരമാണ്. ഇതിനു കനത്ത പിഴ വനംവകുപ്പ് ഈടാക്കും.