വാളവയലിൽ വീട് തകർത്ത കാട്ടാനയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു
Mail This Article
ഗൂഡല്ലൂർ ∙ ദേവാലയ്ക്കടുത്ത് വാളവയലിൽ വീട് തകർത്തു വയോധികയെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. വനംവകുപ്പ് പേരിട്ട പിഎം 2 എന്ന കാട്ടാനയാണു സ്ഥിരമായി ദേവാല മുതൽ പാടംന്തുറ വരെയുള്ള പ്രദേശങ്ങളിലെ വീടുകൾ തകർക്കുന്നത്. കാട്ടാനയുടെ ആക്രമണം രൂക്ഷമായതോടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കാട്ടാനയെ മയക്കു വെടിവച്ചു പിടികൂടി മുതുമല വനത്തിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു. രണ്ടാഴ്ചയായി കാട്ടാനയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
എന്നാൽ ആക്രമണകാരിയായ കാട്ടാനയെ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. മോഴയാനയായ ഈ ആന മറ്റൊരു മോഴയാനയ്ക്കൊപ്പമാണു സഞ്ചാരം. കേരളത്തിന്റെ അതിർത്തി വനങ്ങളിലായിരുന്ന കാട്ടാന ഇന്നലെ ഡ്രോൺ ക്യാമറ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ആനയെ മുണ്ടക്കൊല്ലി വനത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാത്രിയിൽ ഈ ആന വാച്ചിക്കൊല്ലി, കോൾകട്ട്, കോഴിപ്പാലം ഭാഗങ്ങളിലേക്ക് എത്താനുള്ള സാധ്യതകൾ ഉണ്ട്. കാട്ടാനയെ ദൗത്യ സംഘം നിരീക്ഷിച്ചു വരികയാണ്.