പുള്ളിപ്പുലി സ്കൂട്ടറിലേക്ക് ചാടി; വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്
Mail This Article
ഗൂഡല്ലൂർ ∙ സ്കൂട്ടർ യാത്രക്കാരിയായ കോളജ് വിദ്യാർഥിനിയുടെ നേരെ പുള്ളിപ്പുലി ചാടി. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ മറിഞ്ഞു വീണ വിദ്യാർഥിനിക്കു ഗുരുതര പരുക്ക്. ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുത്തൂർവയലിലെ ഏച്ചംവയലിൽ രാജുവിന്റെ മകൾ സുശീലയ്ക്കാണു (18) പരുക്കേറ്റത്.
മാർത്തോമ്മാ നഗറിനു സമീപം പുത്തൂർവയലിലേക്കു പോകുന്ന റോഡിൽ സമരിറ്റൻ ആശുപത്രിക്ക് സമീപത്ത് വച്ചാണ് പുള്ളിപ്പുലി സ്കൂട്ടറിലേക്ക് ചാടിയത്. സ്കൂട്ടർ മറിഞ്ഞതോടെ പുള്ളിപ്പുലി ഓടി മറഞ്ഞു. പരുക്കേറ്റ് അബോധാവസ്ഥയിലായ സുശീലയെ ഓട്ടോറിക്ഷക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച വൈകിട്ട് ഗൂഡല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
ഗൂഡല്ലൂർ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. രണ്ടു ദിവസം മുൻപ് ഇതേ ഭാഗത്ത് ബൈക്ക് യാത്രക്കാരുടെ നേരെ പുള്ളിപ്പുലി പാഞ്ഞടുത്തിരുന്നു. തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നും പലരും രക്ഷപ്പെട്ടത്. ജനവാസ മേഖലയിലെത്തിയ പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനു വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. താൽക്കാലികമായി രാത്രി 7 മണിക്ക് ശേഷം ഈ ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുതെന്ന് വനംവകുപ്പ് നിർദേശിച്ചു.