കിടപ്പുമുറിയിൽ ഫർസാനയുടെ ദുരൂഹ മരണം; ഭർത്താവ് രണ്ടര വർഷത്തിനു ശേഷം പിടിയിൽ
Mail This Article
മേപ്പാടി/ഗൂഡല്ലൂർ∙ റിപ്പൺ പോത്തുക്കാടൻ ഫർസാനയുടെ (21) ദുരൂഹ മരണത്തിൽ ഭർത്താവ് മേപ്പാടി ചൂരൽമല പൂക്കാട്ടിൽ അബ്ദുൽ സമദിനെ (32) ഗൂഡല്ലൂർ പൊലീസ് രണ്ടര വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. മകളുടെ മരണം കൊലപാതകമാണെന്ന ഫർസാനയുടെ പിതാവ് പോത്തുക്കാടൻ അബ്ദുല്ലയുടെ പരാതിയിലാണ് അറസ്റ്റ്. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ടോടെ ഗൂഡല്ലൂർ ഡിഎസ്പി പി.കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിലെ വീട്ടിൽ നിന്നാണു പ്രതിയെ പിടികൂടിയത്.ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2020 ജൂൺ 18നാണ് ഫർസാനയെ ഗൂഡല്ലൂർ രണ്ടാംമൈലിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 2017 ഓഗസ്റ്റ് 15 നായിരുന്നു ഇരുവരുടെയും വിവാഹം. ഫർസാനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് പിതാവ് അബ്ദുല്ല ഗൂഡല്ലൂർ മുൻസിഫ് മജിസ്‌ട്രേട്ട് കോടതിയിൽ പരാതി നൽകിയിരുന്നു.
കോവിഡ് കാലത്ത് രണ്ടാം മൈലിലെ വാടകവീട്ടിൽ കഴിയുകയായിരുന്ന ഫർസാനയും അബ്ദുൽ സമദും തമ്മിൽ പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തർക്കത്തെ തുടർന്നു മുറിക്കകത്തു കയറി വാതിലടച്ച ഫർസാന തൂങ്ങി മുറിക്കുള്ളിൽ തൂങ്ങിമരിച്ചതായും താൻ അഴിച്ചെടുത്ത് കിടക്കയിൽ കിടത്തിയെന്നുമാണ് അബ്ദുൽ സമദ് അയൽവാസികളോടും മറ്റും പറഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. മകൾക്ക് നീതി ലഭിക്കുംവരെ പോരാടുമെന്ന് പിതാവ് പി.കെ. അബ്ദുല്ല പറഞ്ഞു.