കൽപറ്റ ∙ ആദായ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യാപാരിയിൽ നിന്നു പണം തട്ടിയതായി പരാതി. കർണാടകയിൽ കാപ്പി വ്യാപാരം നടത്തുന്ന കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശി തെങ്ങിൽ ഇബ്രാഹിമിനെയാണു കബളിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കുടക് ഗോണിക്കുപ്പ ടൗണിലെ വ്യാപാര സ്ഥാപനത്തിൽ ആദായനികുതി ഉദ്യോഗസ്ഥനാണെന്ന വ്യാജേന എത്തിയയാളാണു പണം കവർന്നത്.
വ്യാപാര സ്ഥാപനത്തിലെ ഓഫിസിൽ തിരക്കുളള സമയത്ത് എത്തി സിസി ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും മകൻ ഒഴികെയുള്ള ജീവനക്കാരെ ഒഴിവാക്കിയുമാണു രേഖകൾ പരിശോധിച്ചത്. അതത് ദിവസത്തെ കണക്കുകൾ കൃത്യമല്ലെന്നും അടുത്ത ദിവസം ബെംഗളൂരുവിലെ പ്രധാന ഓഫിസിൽ എത്തി രേഖകൾ ഹാജരാക്കണമെന്നും 3.28 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും രേഖാമൂലം എഴുതി നൽകി.
പിന്നീട് പിഴയും ബെംഗളൂരു യാത്രയും ഒഴിവാക്കാനായി തുക കൈപ്പറ്റിയ ശേഷം വാടകയ്ക്ക് വിളിച്ച വാഹനത്തിൽ കടന്നുകളഞ്ഞു. ഇയാൾ നൽകിയ ലെറ്റർപാഡ് പരിശോധിച്ചപ്പോൾ നിലവിലുളള ഉദ്യോഗസ്ഥന്റെ പേരിനൊപ്പം വ്യാജ ഫോൺ നമ്പർ രേഖപ്പെടുത്തിയതാണെന്നു കണ്ടെത്തി. മൊബൈലിൽ പകർത്തിയ വിഡിയോ സഹിതം ആദായ നികുതി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.