കടുവയോ പുലിയോ?; വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവ്: ആശങ്കയിൽ ജനങ്ങൾ
Mail This Article
അമ്പലവയൽ ∙ അമ്പുകുത്തിയിൽ 2 ആടുകളെ ഇന്നലെ പുലർച്ചെ വന്യമൃഗം കടിച്ചു കൊന്നു. മാളിക പല്ലിശേരി ലീലയുടെ ആടുകളാണ് ആക്രമണത്തിൽ ചത്തത്. പുലി ആക്രമിച്ചതെന്നാണു നിഗമനം. ഒരു ആടിനെ കൊന്ന നിലയിലും ഒന്നിനെ കൂട്ടിൽ നിന്നു പൂർണമായും ഭക്ഷിച്ച നിലയിലുമാണ്.
രാവിലെയാണ് വീട്ടുകാർ ആടുകളെ ചത്ത നിലയിൽ കണ്ടത്. പ്രദേശത്ത് ഏറെക്കാലമായി കടുവയുടെയും പുലിയുടെയും സാന്നിധ്യമുണ്ട്. ആഴ്ചകൾക്ക് മുൻപ് സമാനമായ രീതിയിൽ അമ്പുകുത്തിയിലും രണ്ടു ആടുകളെ ആക്രമിച്ചു കൊന്നിരുന്നു.
ആടുകളെ വന്യജീവി കൊന്നതോടെ പൊന്മുടിക്കോട്ടയിലും പരിസരത്തും ജനം ഭീതിയിലാണ്. 2 കൂടുകളും ഒട്ടേറെ ക്യാമറകളും സ്ഥാപിച്ച വനംവകുപ്പ് അധികൃതർ ഇടയ്ക്ക് വന്നു നാട്ടുകാരോടു വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും കടുവയെ പിടികൂടാൻ നടപടിയില്ലാത്തതിനാൽ ജനം പ്രതിഷേധത്തിലാണ്.
കഴിഞ്ഞ ദിവസം കുപ്പക്കൊല്ലിയിൽ ചേർന്ന ജനകീയ സമിതി കൂട്ടായ്മയിൽ നാട്ടുകാരെല്ലാം പങ്കെടുത്ത് പ്രതിഷേധം അറിയിച്ചു. കടുവയെ പലയിടങ്ങളിലും നാട്ടുകാർ പതിവായി കാണുന്നുണ്ടെങ്കിലും വനംവകുപ്പ് വേണ്ടത്ര നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കൂടുതൽ വനപാലകരെ പ്രദേശത്ത് നിയോഗിക്കുമെന്നും കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നെല്ലാം വനംവകുപ്പ് പറഞ്ഞിരുന്നെങ്കിലും 2 കൂടുകൾ മാത്രമാണ് ഇപ്പോഴുമുള്ളത്. കൂടുതൽ നിരീക്ഷണങ്ങളുമില്ല. കടുവയുടെ സാന്നിധ്യം പലയിടങ്ങളിലും രാവും പകലുമില്ലാതെ തുടരുകയും ചെയ്യുന്നുണ്ട്.