കൃഷി നശിപ്പിച്ചു കാട്ടാനകൾ; പ്രതിഷേധവുമായി നാട്ടുകാർ
Mail This Article
ബത്തേരി ∙ നെന്മേനി പഞ്ചായത്തിലെ മുണ്ടക്കൊല്ലി കാപ്പാട് മുതൽ നമ്പ്യാർകുന്നിനടുത്ത കാപ്പാട് വരെ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതു പതിവായി. പ്രദേശത്ത് 5 കിലോമീറ്റർ പരിധിയിൽ ഏക്കർ കണക്കിന് കൃഷിനാശമാണു കാട്ടാനകൾ വരുത്തുന്നത്. സന്ധ്യ മയങ്ങിയാൽ കാട്ടാനകളെ തുരത്തലാണു നാട്ടുകാരുടെ പണി. വാഴ, കമുക്, തെങ്ങ്, ഏലം എന്നിവയാണ് കാട്ടാനകൾ നശിപ്പിക്കുന്നത്.
പുതുശേരി ഷൺമുഖൻ, ജയപ്രകാശ്, രാജശേഖരൻ, വരിക്കേരി നിജേഷ്, രുക്മണി, കുഞ്ഞിരാമൻ, പാർവതി, സന്തോഷ്, വിശ്വനാഥൻ, മാന്തണ പുരുഷു, സുമിത്ര, ചന്ദ്രിക, അയിനിപ്പുര രാഘവൻ, കമ്പക്കൊടി ശങ്കരൻകുട്ടി, അരകുഞ്ചി വിശ്വനാഥൻ, നമ്പ്യാർകുന്ന് ജോസ് സെബാസ്റ്റ്യൻ, ചുണ്ടാലക്കുന്ന് വാസു, കോഴിപ്പാടത്ത് ശോഭൻ, പാട്ടത്ത് ചന്ദ്രൻ, വാസു, കുട്ടിക്കൃഷ്ണൻ, ചരിച്ചിൽ ശാരദ തുടങ്ങി ഒട്ടേറെ കർഷകരുടെ കൃഷിയാണു കാട്ടാനകൾ നശിപ്പിച്ചത്. നെൽപാടങ്ങളിലും കാട്ടാനകളെത്തുന്നുണ്ട്. ഇരുട്ടു വീണു തുടങ്ങിയാൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണു ഗ്രാമവാസികൾക്ക്.
കുങ്കിയാനകളെ എത്തിച്ചു കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഴൂർ വനംവകുപ്പ് ഓഫിസിന് മുൻപിൽ അനിശ്ചിതകാല സമരം തുടങ്ങാന്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് ചേർന്ന യോഗത്തില്‍ തീരുമാനമായി. ചെയർമാൻ പി.എ. അഫ്സൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എം. ജോയി, ജനറൽ കൺവീനർ എം.പി. രാജൻ. പുതുശേരി ഷൺമുഖൻ, സി. ഗോപാലകൃഷ്ണൻ, എസ്. രാധാകൃഷ്ണൻ, ആരായിക്കൽ മുരളീധരൻ, കെ.ഒ. ഷിബു, മണി പൊന്നോത്ത്, ചോലയ്ക്കൽ ജമീല, വരിക്കേരി സുശീല, മഞ്ചേരി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.