ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ; കടുവയെ പിടികൂടാമെന്ന് അധികൃതർ
Mail This Article
ഗൂഡല്ലൂർ ∙ തെപ്പക്കാടിൽ ഗോത്ര വനിതയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ടു നാട്ടുകാർ ഗൂഡല്ലൂർ – മൈസൂരു ദേശീയപാത ഉപരോധിച്ചു. രാവിലെ 9.30നു തുടങ്ങിയ ഉപരോധ സമരം മണിക്കൂറുകൾ നീണ്ടു. തുടർന്നു വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കടുവയെ ഉടൻ പിടികൂടാമെന്നു ഉറപ്പ് നൽകിയതോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു.
കടുവയെ നിരീക്ഷിക്കാനായി മേഖലയിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. തെപ്പക്കാട് ആന ക്യാംപിനു സമീപത്തെ പാടി ഗോത്ര ഗ്രാമത്തിലെ കേത്തന്റെ ഭാര്യ മാരിയാണു (50) കൊല്ലപ്പെട്ടത്. മുതുമല കടുവ സങ്കേതത്തിനുള്ളിലെ വനഗ്രാമമാണു പാടി. വനത്തിനകത്തുള്ള ഗ്രാമമായതിനാൽ ഗ്രാമീണർ വിറക് ശേഖരിക്കാനും മറ്റുമായി പരിസരത്തുള്ള വനത്തെ ആശ്രയിക്കുന്നത്. മുതുമല കടുവ സംരക്ഷണ രത്തിൽ വിവിധ ജോലികൾ ചെയ്താണു ഗ്രാമത്തിലെ ഗോത്രജനത കഴിയുന്നത്. 2 മാസം മുൻപു ഇതേ പ്രദേശത്ത് വനംവകുപ്പ് ജീവനക്കാരനു കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു വനംവകുപ്പ് അറിയിച്ചു.