പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധറാലി
Mail This Article
മാനന്തവാടി ∙ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ പ്രതിഷേധ റാലി നടത്തി. വെള്ളമുണ്ട ഐക്കാരൻ ഷഫീഖിന്റെ ഭാര്യ ഫസ്ന (22) കഴിഞ്ഞ ദിവസം സെന്റ് ജോസഫ്സ് ആശുപത്രിയിൽ വച്ച് പ്രസവിക്കുകയും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കൂടുതൽ ചികിത്സക്കായി റഫർ ചെയ്യുകയുമായിരുന്നു. മേപ്പാടി വിംസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതി അന്ന് രാത്രി മരിച്ചു.
യുവതിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായതായും പരാതി ഉയർന്നിരുന്നു. മറ്റൊരാൾക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടാവരുതെന്നും മനുഷ്യരുടെ അനാസ്ഥ കാരണം അകാല മരണങ്ങൾ ഉണ്ടാകരുതെന്നും ഓർമിപ്പിച്ചുള്ള പ്ലക്കാർഡുകളുമായിട്ടായിരുന്നു ബന്ധുക്കളുടെ റാലി. താലൂക്ക് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി സെന്റ് ജോസഫ്സ് ആശുപത്രിക്ക് സമീപം അവസാനിപ്പിച്ചു. മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.