സിനിമാ ചിത്രീകരണത്തിനിടെ ഗോത്ര സമൂഹത്തിന് സഹായവുമായി മമ്മൂട്ടി
Mail This Article
പുൽപള്ളി ∙ വനമേഖലയിലെ ഗോത്ര സമൂഹത്തിന്റെ ക്ഷേമം തിരക്കിയും അവർക്ക് സഹായം നൽകിയും സൂപ്പർ സ്റ്റാറിന്റെ ഇടപെടൽ. താരത്തെ കാണാൻ കോളനി മൂപ്പൻമാരും സംഘവും സിനിമാ ചിത്രീകരണ സ്ഥലത്തെത്തി. കണ്ണൂർ സ്ക്വാഡ് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഒരാഴ്ചയായി മമ്മൂട്ടിയും സംഘവും ചെതലയം വനമേഖലയിലുണ്ട്.
ഗോത്രജനങ്ങൾ താമസിക്കുന്ന പൊളന്ന, കോളറാട്ടുകുന്ന് പ്രദേശങ്ങളിലാണ് ചിത്രീകരണം. ഉൾവനത്തിൽ കബനി പുഴയോരത്ത് ഇല്ലായ്മകളുടെ നടുവിൽ കഴിയുന്ന വെട്ടത്തൂർ കോളനിക്കാരാണ് ഇന്നലെ കാലത്ത് കോളറാട്ടുകുന്നിലെ ലൊക്കേഷനിലെത്തിയത്. സിനിമാ താരത്തെയും സിനിമാ ചിത്രീകരണവും ആദ്യമായി കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു വെട്ടത്തൂർ ഏകാധ്യാപക സ്കൂളിലെ വിദ്യാർഥികൾ.
ഇവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മമ്മൂട്ടി വിദ്യാർഥികളുടെ പഠനമടക്കമുള്ള കാര്യങ്ങളിൽ സഹായിക്കാമെന്ന് ഉറപ്പുനൽകി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ സഹായം ഇതിനു ലഭ്യമാക്കും. കോളനി മൂപ്പൻമാരായ ശേഖരൻ, ദണ്ഡുക്കൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണു നടനെ സന്ദർശിച്ചത്.
ഇവർക്കു പുതുവസ്ത്രങ്ങളും നൽകി. ഫൗണ്ടേഷന്റെ പൂർവികം പദ്ധതി പ്രകാരമുള്ള സഹായങ്ങൾ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനിയിലെത്തിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്ന, ചെതലയം റേഞ്ച് ഓഫിസർ കെ.പി. അബ്ദുൽ സമദ്, പ്രോജക്ട് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, വെട്ടത്തൂർ സ്കൂൾ അധ്യാപിക മായ എന്നിവർ പ്രസംഗിച്ചു.