മാനന്തവാടി ∙ വള്ളിയൂർക്കാവ് ഉത്സവത്തിന്റെ ഭാഗമായുള്ള കാർണിവൽ ടിക്കറ്റ് നിരക്കു വർധനയ്ക്കെതിരെ വ്യാപക പ്രതിഷേധം. മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി തുടക്കം മുതലേ ഉത്സവത്തിന് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഒന്നേകാൽ കോടി രൂപയിലേറെ രൂപയ്ക്ക് ഇത്തവണ പാലക്കാട് സ്വദേശിയാണ് ഉത്സവ ചന്ത ലേലം വിളിച്ചത്. ഇതാണ് ടിക്കറ്റ് നിരക്കു കൂട്ടാൻ കാരണമെന്നു പറയുന്നു.
പ്രതിഷേധവും സമര പ്രഖ്യാപനവുമായി വിവിധ യുവജന സംഘടനകളും രംഗത്തെത്തി. നിരക്കു വർധന പിൻവലിച്ചില്ലെങ്കിൽ സമര രംഗത്തിറങ്ങുമെന്ന് എഐവൈഎഫ് അറിയിച്ചു. നിരക്ക് കുറച്ചില്ലെങ്കിൽ ഉത്സവാഘോഷ കമ്മിറ്റി ഓഫിസിലേയ്ക്ക് മാർച്ച് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം ദേവസ്വം നേരിട്ടാണ് ചന്തസ്ഥലം ലേലം നടത്തിയതെന്നും ടിക്കറ്റ് നിരക്കിന്റെ പേരിൽ ഉത്സവാഘോഷ കമ്മിറ്റിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഭാരവാഹികൾ പറഞ്ഞു.
ഡിവൈഎഫ്ഐ
മറ്റ് ഉത്സവ നഗരികളിലെ ടിക്കറ്റ് നിരക്കിനേക്കാൾ കൂടിയ നിരക്കാണ് വള്ളിയൂർകാവിൽ ഈടാക്കുന്നതെന്നും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ടിക്കറ്റ് നിരക്ക് പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ആർ. ജിതിൻ, കെ. വിപിൻ, വി.ബി. ബബീഷ് എന്നിവർ പ്രസംഗിച്ചു.
യുവമോർച്ച
വള്ളിയൂർക്കാവ് കാർണിവൽ നിരക്ക് കഴിഞ്ഞ ഉത്സവ സമയത്തെ അതേ തുകയാക്കി സാധാരണക്കാർക്കും ആദിവാസികൾക്കും ഉപകാരപ്രദമായ രീതിയിൽ നടത്തണമെന്ന് യുവമോർച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭവുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. കെ. ശരത്കുമാർ, അഖിൽ കണിയാരം, വിഷ്ണു രാജ്, കെ.കെ. ജയൻ, ഐ.സി. മധു എന്നിവർ പ്രസംഗിച്ചു.