പുൽപള്ളി ∙ കത്തിക്കാളുന്ന വേനലിൽ പച്ചപ്പു കരിയുകയും ജലാശയങ്ങൾ വരളുകയും ചെയ്തതോടെ നാട്ടിൽ കന്നുകാലി വളർത്തൽ പ്രതിസന്ധിയിൽ. കൃഷിയിടങ്ങളിലുള്ളതു കരിയിലകൾ മാത്രം. സമൃദ്ധമായ പുൽമേടുകൾ വരണ്ടുണങ്ങി. ഇത്തരം സ്ഥലങ്ങളിൽ അഴിച്ചുവിട്ടു വളർത്തിയിരുന്ന പശുക്കളും പോത്തുകുട്ടികളുമെല്ലാം മെലിഞ്ഞുണങ്ങുന്നു. കൃഷി തകർച്ചയെ തുടർന്ന് കർഷകർ കണ്ടെത്തിയ ജീവനോപാധി കാലിവളർത്തലായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ പലരും ക്ഷീരമേഖല വിട്ടു. ഉൽപാദന ചെലവിന് ആനുപാതിക വരുമാനം ലഭിക്കാത്തതും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളില്ലാത്തതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു.
കാലിത്തീറ്റ, വൈക്കോൽ, പിണ്ണാക്ക് എന്നിവയുടെ വില ദിനംപ്രതി ഉയരുന്നതാണു കർഷകർ നേരിടുന്ന മുഖ്യപ്രശ്നം. കർണാടകയിൽ നിന്നെത്തുന്ന ചോളത്തണ്ടിനും വിലയേറുന്നു. വനപ്രദേശത്തു കാലികളെ അഴിച്ചുവിടരുന്നാണു വനംവകുപ്പ് മുന്നറിയിപ്പ്. വനത്തിലും പച്ചപ്പും നീർച്ചാലുകളുമില്ല. നാട്ടിൽ കന്നുകാലികൾക്കായുള്ള കർഷകരുടെ പുൽക്കൃഷി കൂട്ടമായെത്തുന്ന മാനുകളും ആനകളും തിന്നുതീർക്കുന്നു. ജലാംശം വറ്റിയ പ്രദേശങ്ങളിൽ പച്ചപ്പില്ല. കന്നുകാലികൾക്ക് ആവശ്യത്തിനു ശുദ്ധജലം നൽകാനുമില്ല. ഉച്ചയ്ക്കു കന്നുകാലികളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുതെന്നും കുടിക്കാൻ ധാരാളം വെള്ളം നൽകണമെന്നും ക്ഷീരമേഖലയിലുള്ളവർ പറയുന്നു. സംഘങ്ങളിലെ പാൽ സംഭരണവും ദിവസേന കുറയുന്നു.