മേപ്പാടി ∙ അരണമല കാട്ടുനായ്‌ക്ക വിഭാഗക്കാരുടെ കാർഷികോൽപന്നങ്ങൾ പാക്കറ്റുകളിലായി വിപണിയിലെത്തുന്നു. ഇവരുടെ ഏലം, കുരുമുളക് എന്നിവയാണ് പാക്കറ്റുകളിലൂടെ വിൽപനയ്ക്ക് എത്തുന്നത്. വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന് കീഴിൽ ‘വയനാട് വൻധൻ സ്പൈസസ്’ എന്ന പേരിലാണ് ഇവ അറിയപ്പെടുക. ജില്ലയിൽ ഏറ്റവും കൂടുതൽ ഏലം കൃഷിയുള്ള മേഖലയാണ് അരണമല. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഒട്ടേറെ കുടുംബങ്ങൾ ഏലം കൃഷി ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. മതിയായ വില മിക്കപ്പോഴും ലഭിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ വനംവകുപ്പ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി വൻധൻ വികാസ് കേന്ദ്ര പദ്ധതി മുഖേന സാമ്പത്തിക സഹായവും കണ്ടെത്തി. അരണമലക്കാരുടെ കുരുമുളകും തരിയോട് എട്ടാംമൈൽ വർധൻ വികാസ് സ്വാശ്രയ സംഘാംഗങ്ങൾ ശേഖരിക്കുന്ന കാട്ടുതേനും സംസ്കരിച്ചു മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുന്നുണ്ട്. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉൽപന്നങ്ങൾ പുറത്തിറക്കി.
ചെമ്പ്ര പീക്ക് വനസംരക്ഷണ സമിതി പ്രസിഡന്റ് കെ.എ.അനിൽകുമാർ ഏറ്റുവാങ്ങി. മേപ്പാടി റേഞ്ച് ഓഫിസർ ഡി.ഹരിലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രാഘവൻ, പഞ്ചായത്ത് അംഗം വി.രാധ, ഡിവിഷൻ കോഓർഡിനേറ്റർ എം.മോഹൻദാസ്, പി.കെ.ജീവരാജ്, അരവിന്ദാക്ഷൻ കണ്ടോത്തുപാറ, സിയാദ് ഹസൻ, പി.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.