ഭീതി ഉയർത്തി വീണ്ടും തേനീച്ചക്കൂടുകൾ; പരുന്തോ പക്ഷികളോ കൂട് ഇളക്കിയാൽ യാത്രക്കാർക്ക് കുത്തേൽക്കും
Mail This Article
പനമരം∙ കൽപറ്റ മാനന്തവാടി റോഡിൽ പനമരം ടൗണിനുസമീപം വലിയ പാലത്തിനടിയിൽ തേനീച്ച വീണ്ടും കൂടുകൾ കൂട്ടി. 4 പുതിയ കൂടുകളും ഇതിൽ നിറയെ വലിയ തേനീച്ചകളുമുണ്ട്. മുൻപ് തേനീച്ചക്കൂട് ഉണ്ടായിരുന്ന സ്ഥലത്തു തന്നെയാണ് ഇപ്പോഴും തേനീച്ച കൂടുകൾ കൂട്ടിയത്. പാലത്തിനടിയിലെ തേനീച്ചകൾ അപകടഭീഷണിയുളവാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
പാലത്തിന് മുകളിൽ നിന്നാൽ താഴെയുള്ള അപകടം യാത്രക്കാർക്ക് കാണാൻ കഴിയില്ല. പരുന്തോ മറ്റു പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയാൽ യാത്രക്കാർക്ക് കുത്തേൽക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ നവംബറിൽ ഇതിന് സമീപം ആര്യന്നൂർ നടയിലെ അക്കേഷ്യ മരത്തിൽ കൂടുകൂട്ടിയ തേനീച്ചകളെ പരുന്ത് ഇളക്കിയതോടെ കാൽനടയാത്രക്കാർ അടക്കമുള്ള 20 പേർക്ക് തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പാലത്തിന് അടിയിൽ തേനീച്ചകൾ എല്ലാ വർഷവും കൂടുകൂട്ടാറുണ്ടെന്നും ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷം തേനീച്ചയുടെ കുത്തേറ്റ് ഒരുപാട് പേർ ചികിത്സ തേടിയതോടെ പാലത്തിനടിയിലെ തേനീച്ചക്കൂട്ടത്തെ നാട്ടുകാർ ഭയത്തോടെയാണു കാണുന്നത്.