പഞ്ചായത്ത് കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു
Mail This Article
പനമരം∙ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. മാസം തോറും പഞ്ചായത്തിന് അരലക്ഷത്തിനുമേൽ വരുമാനം ലഭിച്ചിരുന്ന മത്സ്യമാംസാദികൾ കച്ചവടം ചെയ്തിരുന്ന മാർക്കറ്റ് അടക്കമാണ് കാടുകയറി നശിക്കുന്നത്. പഞ്ചായത്തധികൃതരുടെയും മറ്റും കടുത്ത അനാസ്ഥയാണ് ആർക്കും ഉപകാരപ്പെടാത്ത തരത്തിൽ കെട്ടിടങ്ങൾ നശിക്കാൻ കാരണമെന്ന് ഭരണസമിതിയിൽ ഉള്ളവർ തന്നെ കുറ്റപ്പെടുത്തുന്നു.
വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കാത്തതും മത്സ്യം അടക്കം വഴിയോര കച്ചവടമായി മാറിയതുമാണു കച്ചവടക്കാർ പൂർണമായും മാർക്കറ്റിനെ കയ്യോഴിയാൻ കാരണം. മാർക്കറ്റിൽ നിന്ന് കച്ചവടക്കാർ പോയതോടെ കെട്ടിടം സമൂഹവിരുദ്ധരുടെ പിടിയിലായി. പനമരം ബ്ലോക്ക് പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ റോഡരികിലാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കെട്ടിടവും ഇതിനോട് ചേർന്ന് ഓഫിസിനും വ്യാപാരങ്ങൾക്കും പറ്റിയ 8 മുറികളോട് കൂടിയ മറ്റൊരു കെട്ടിടവുമുള്ളത്. ഇതിൽ ഒന്നുപോലും ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നില്ല.
കെട്ടിടത്തിലെ പല മുറികളുടെയും പൂട്ട് തകർത്ത നിലയിലാണ്. പരിചരണം ഇല്ലാതായതോടെ കെട്ടിടം തകർച്ചയുടെ വക്കിലായി. ഷട്ടറുകൾ എല്ലാം തുരുമ്പെടുത്ത് നശിച്ചതിന് പുറമേ ചുമരുകളും തകർന്ന മറ്റും സ്ഥിതിയിലാണ്. ബ്ലോക്ക് പഞ്ചായത്ത് റോഡ് നന്നാക്കിയതോടെ മാർക്കറ്റിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി.
മാർക്കറ്റിന് സമീപത്ത് പൊലീസ് സ്റ്റേഷനും ബ്ലോക്ക് പഞ്ചായത്ത് ഓഫിസും പ്രവർത്തനം തുടങ്ങിയതോടെ ആളുകൾ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് അടിയന്തരമായി കാടുകൾ വെട്ടി മാറ്റി ഇരുകെട്ടിടങ്ങളും ഉപയോഗപ്രദമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഈ കെട്ടിടങ്ങളിൽ നിന്ന് മാത്രം വാടകയിനത്തിൽ ഒരു മാസം ഒരു ലക്ഷത്തിലേറെ രൂപ വരുമാനം നേടാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.