അപകടാവസ്ഥയിലുള്ള കലുങ്ക് മാറ്റി സ്ഥാപിക്കണം
Mail This Article
പനമരം∙ പരക്കുനി മാതംകോട് റോഡിൽ ചങ്ങാടക്കടവിന് സമീപം പരക്കുനി തോടിന് കുറുകെ അപകടാവസ്ഥയിലുള്ള കലുങ്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.10 ലക്ഷം രൂപ മുടക്കി റോഡ് റീ ടാറിങ് നടത്തിയെങ്കിലും തകർന്ന കലുങ്ക് നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കലുങ്കിന്റെ സ്ലാബുകളെ താങ്ങി നിർത്തുന്ന കൽക്കെട്ടുകൾ വിള്ളൽ വീണ് പൊട്ടിയടർന്ന് ഏതു സമയവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. കൂടാതെ കലുങ്കിന്റെ ഇരുവശങ്ങളിലും റോഡിലെ മണ്ണ് ഒലിച്ചുപോയി അഗാധഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്.2019 ലെ പ്രളയത്തിന് ശേഷമാണ് കലുങ്ക് തകർന്നത്. കൽത്തൂണുകൾ പലയിടങ്ങളിലായി വിള്ളൽ വീണ് സ്ലാബ് നിരങ്ങി നീങ്ങിയ അവസ്ഥയിലാണിപ്പോൾ.
കാലവർഷത്തിൽ വലിയ പുഴ കരകവിഞ്ഞ് കലുങ്കും റോഡും വെള്ളത്തിനടിയിലാകുന്നത് പതിവാണ്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇവിടം. പ്രദേശത്തുള്ളവർക്ക് ടൗണിലേക്കും മറ്റും എത്താനുള്ള ഏക മാർഗമാണിത്. കലുങ്ക് നിലംപൊത്തിയാൽ പ്രദേശത്തുകാർ ഒറ്റപ്പെടും. യുദ്ധകാലാടിസ്ഥാനത്തിൽ കലുങ്ക് പുതുക്കിപ്പണിയുന്നതിനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.