ADVERTISEMENT

പുൽപള്ളി ∙ ആഴ്ചയിൽ മൂന്നും നാലും ഡയാലിസിസിലൂടെ ജിവൻ നിലനിർത്തുന്ന വൃക്കരോഗികൾ ഡയാലിസിസിന് നടത്താൻ കഷ്ടപ്പെടുന്നു. ചികിൽസാ സൗകര്യങ്ങൾ തീരെയില്ലാത്ത പുൽപള്ളിയിൽ സൗകര്യമുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ ഈ സംരഭത്തിനായി ഒരു കോടി രൂപ വകയിരുത്തുകയും പുൽപള്ളിയിലെ പുതിയ ആശുപത്രി കെട്ടിടത്തിൽ കേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. 

എന്നാൽ ഇതിന് സർക്കാർ അനുമതി ലഭിച്ചില്ല. സർക്കാരിന് ബാധ്യതയില്ലാത്ത വിധം മുമ്പ് സാമൂഹ്യാരോഗ്യ കേന്ദ്രം പരിധിയിൽ ഡയാലിസിസ് കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. എന്നാലിപ്പോഴത് താലൂക്ക് ആശുപത്രി പരിധിയാക്കി.

വനത്താൽ ചുറ്റപ്പെട്ട പുൽപള്ളി പ്രദേശത്തിന്റെ പിന്നാക്കാവസ്ഥയും രോഗികളുടെ വർധനയും കണക്കിലെടുത്ത് ഇവിടേക്ക് ഡയാലിസിസ് കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ആരോഗ്യമന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു.പരിഗണിക്കാമെന്ന ഉറപ്പല്ലാതെ ഒരു തീരുമാനവും ഉണ്ടായില്ല.

2 ഷിഫ്റ്റുകളിലായി 10 പേരെ വീതം ഡയാലിസിസ് നടത്താനുള്ള സൗകര്യം വേഗത്തിൽ ഉണ്ടാക്കാമെന്ന് പഞ്ചായത്തും പറയുന്നു. എംഎൽഎ ഫണ്ടിൽ കൂടുതൽ തുകയനുവദിച്ച് ഒരു വർഷത്തിനകം ശേഷി വർധിപ്പിക്കാനും സാധിക്കും. ധാരാളം വെള്ളവും എല്ലാവിധ സൗകര്യവുമുള്ള പുതിയ കെട്ടിടമാണ് അനാഥമായി കിടക്കുന്നത്. ഈ പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്രത്തിന് അനുമതി നൽകണമെന്ന് പലവട്ടം പഞ്ചായത്തുകൾ അപേക്ഷ നൽകിയിരുന്നു.

ബസിലും ടാക്സികളിലുമായി ബത്തേരിയിലെത്തുന്ന രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചെറുതല്ല. ഒറ്റയ്ക്ക് ബത്തേരിയിൽ ബസിറങ്ങി തിരക്കേറിയ നഗരത്തിലൂടെ ഡയാലിസിസ് കേന്ദ്രങ്ങളിലെത്തി മടങ്ങുന്നത് വലിയ ശാരീരിക, മാനസിക പ്രയാസങ്ങൾക്കിടയാക്കുന്നെന്നാണ് രോഗികളുടെ പരാതി.

വണ്ടിക്കൂലി ഇനത്തിലും വൻതുക ചെലവഴിക്കണം.

പാവപ്പെട്ട രോഗികളുടെ ഡയാലിസിസ് മുടങ്ങുന്ന അവസ്ഥയുണ്ട്. പുൽപള്ളിയിൽ ഈ കേന്ദ്രം തുടങ്ങിയാൽ സമീപ പ്രദേശങ്ങളിലേതടക്കം 200 ലധികം രോഗികൾക്ക് ഉപകാരമാകും.

ടി.എസ്.ദിലീപ്കുമാർ,  (പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ്)

ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്തും പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളും സംയുക്തമായി ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. കേന്ദ്രം ആരംഭിക്കാൻ വേണ്ടത് ആരോഗ്യവകുപ്പിന്റെ അനുമതി മാത്രം. ഇതു ലഭിച്ചാലുടൻ 10 രോഗികളെ ഡയാലിസിസ് ചെയ്യാനുള്ള കേന്ദ്രം ആരംഭിക്കാനാവും. ഒരു വർഷത്തിനകം ഇരട്ടി രോഗികൾക്കുള്ള  സൗകര്യവും ഉറപ്പാക്കാം.  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com