കടമാൻതോട് പദ്ധതി: സർവകക്ഷി യോഗം 12ന്
Mail This Article
പുൽപള്ളി ∙ കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തി ജലവിതരണം നടത്താൻ വിഭാവനം ചെയ്ത കടമാൻതോട് പദ്ധതി നിർമാണവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം 12ന് ഉച്ചക്കുശേഷം 3ന് കലക്ട്രേറ്റിൽ നടക്കും. പദ്ധതി പ്രദേശത്തെ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ യോഗമാണ് വിളിച്ചത്. പദ്ധതി നിർമാണത്തിനു മുന്നോടിയായുള്ള ഭൂതല സർവെയ്ക്ക് അനുകൂല സാഹചര്യമൊരുക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുമാണിത്.കബനിയുടെ കൈവഴിയായ കടമാൻതോട്ടിലെ ആനപ്പാറയിൽ അണകെട്ടി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വരൾച്ചാ മേഖലയിൽ വെള്ളമെത്തിക്കാനാണ് ശ്രമം. കബനി തടത്തിലെ ജലവിഹിത വിനിയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നവംബർ 10ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിന്റെ തുടർ നടപടിയെന്ന നിലയിലാണ് സർവ കക്ഷിയോഗം. കടമൻതോട്, തോണ്ടാർ പദ്ധതികളുടെ സമഗ്ര പഠനം നടത്താൻ പീച്ചി കേരള എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിരുന്നു.
പദ്ധതിയുടെ ജിയോളജിക്കൽ സർവെയ്ക്കുള്ള ടെൻഡർ നടപടികളും പൂർത്തീകരിച്ചു. സർവകക്ഷിയോഗ തീരുമാന പ്രകാരമാണ് തുടർ നടപടികൾ. വേനൽ ആരംഭത്തിലെ കബനിയിലെ ജലമപ്പാടെ കർണാടകം ഊറ്റിയെടുത്തതോടെ അതിർത്തി പ്രദേശങ്ങളിലെ ജലവിതരണം നിലച്ചു. കുടിവെള്ളത്തിന് പുഴയിൽ തടയണ നിർമിക്കേണ്ടി വന്നു. കർണാടകയോടു ചേർന്നുള്ള ഗ്രാമങ്ങൾ കടുത്ത വരൾച്ചയുടെ പിടിയിലാണ്. കബനിജലത്തെ ആശ്രയിച്ച് ഭാവിയിൽ ഒന്നും നടക്കില്ലെന്ന സൂചനയാണ് ഇക്കൊല്ലമുണ്ടായത്. വയനാട് അതിർത്തി പ്രദേശങ്ങൾ വരണ്ടു കിടക്കുമ്പോൽ ബീച്ചനഹള്ളി അണക്കെട്ടിന്റെ കനാലുകൾ നിറഞ്ഞൊഴുകുന്നു.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇക്കൊല്ലം നേരത്തെ തന്നെ അണക്കെട്ടിലെ ജലം കനാലുകളിലേക്കും ചിറകളിലേക്കും തുറന്നു വിട്ടു.