വേനൽമഴയിൽ തന്നെ കോടികൾ മുടക്കി 3 വർഷം മുൻപു നവീകരിച്ച പനമരം ടൗണിൽ വെള്ളക്കെട്ട്
Mail This Article
പനമരം ∙ മഴക്കാലമെത്തും മുൻപ് തന്നെ ടൗണിൽ വെള്ളക്കെട്ട്. കോടികൾ മുടക്കി 3 വർഷം മുൻപു നവീകരിച്ച പനമരം ടൗണിലാണു വേനൽമഴയിൽ തന്നെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത്. പഞ്ചായത്തിനും നെല്ലാറാട്ട് വളവിനും ഇടയിലുള്ള ജനത്തിരക്കേറിയ പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമാണു വെള്ളക്കെട്ടുകൾ ഏറെയും.
ടൗണിലെ ഗുഡ്സ് അടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണ് ഇവിടം. കൂടാതെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഈ വെള്ളക്കെട്ട് നിറഞ്ഞ റോഡിന് ഇരുവശങ്ങളിലുമുണ്ട്. മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടാകുന്നതു ജനങ്ങൾക്ക് ദുരിതമാകുകയാണ്. വാഹനങ്ങൾ പോകുമ്പോൾ കെട്ടി നിൽക്കുന്ന ചെളിവെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും തെറിക്കുന്നത് പതിവാണ്.
അശാസ്ത്രീയമായ ഓട നിർമാണമാണു റോഡിൽ വെള്ളം കെട്ടി നിൽക്കാൻ കാരണമാകുന്നതെന്നു നാട്ടുകാർ പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് മാത്രം. ഓട നിർമാണത്തിനിടെ വെള്ളം വേഗത്തിൽ ഒഴുകി പോകുന്നതിനുള്ള ദ്വാരങ്ങൾ ഇടാത്തതും ചെറിയ ദ്വാരങ്ങൾ ചെളിയും മാലിന്യവും കെട്ടി നിന്നു വേഗത്തിൽ അടയുന്നതുമാണ് ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടി നിൽക്കാൻ കാരണം. ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.