താലൂക്ക്തല അദാലത്ത് തുടങ്ങി
Mail This Article
കൽപറ്റ ∙ ജനങ്ങളുടെ അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ചുണ്ടേൽ പാരിഷ് ഹാളിൽ നടന്ന ‘കരുതലും കൈതാങ്ങും’ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ കാരണങ്ങളാൽ സമയബന്ധിതമായി തീർപ്പാക്കാൻ കഴിയാത്ത പരാതികളിൽ നടപടി സ്വീകരിക്കുകയാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് തലത്തിൽ നടത്തുന്ന ജനകീയ പരാതി പരിഹാര അദാലത്തിലൂടെ പൊതുജനങ്ങളുടെ പരാതികൾ നേരിട്ടു കേൾക്കാനാണു സർക്കാർ ശ്രമിക്കുന്നത്. താഴെ തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഉദ്യോഗസ്ഥ തലത്തിൽ പരിഹാരം സാധ്യമാക്കും. അദാലത്തിൽ റേഷൻ കാർഡിന് അപേക്ഷിച്ച കോട്ടനാട്, പിണങ്ങോട്, മാങ്കുന്ന്, പൊഴുതന സ്വദേശിനികളായ ഇ. സരോജിനി, ടി. ഉഷാദേവി, പി. ജസ് ല, സി. ഗീത എന്നിവർക്കുള്ള റേഷൻ കാർഡ് മന്ത്രി വിതരണം ചെയ്തു. 561 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. കാർഷിക വികസന കർഷക ക്ഷേമം, തദ്ദേശ സ്വയംഭരണ വകുപ്പ്, താലൂക്ക് സംബന്ധമായ വിഷയങ്ങളിലാണ് കൂടുതൽ പരാതികൾ ലഭിച്ചത്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു.
കലക്ടർ ഡോ. ആർ. രേണു രാജ്, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എഡി. എൻ.ഐ. ഷാജു, ഡപ്യൂട്ടി കലക്ടർമാരായ കെ. അജീഷ്, വി. അബൂബക്കർ, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ്, എഎസ്പി തപോഷ് ബസ്മതാരി, വൈത്തിരി തഹസിൽദാർ എം.കെ. ശിവദാസൻ എന്നിവർ പങ്കെടുത്തു. നാളെ ബത്തേരി താലൂക്ക്തല അദാലത്ത് ബത്തേരി ഡോൺ ബോസ്‌കോ കോളജ് ഓഡിറ്റോറിയത്തിലും 30ന് മാനന്തവാടി താലൂക്ക്തല അദാലത്ത് അമ്പുകുത്തി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഹാളിലും നടക്കും. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ് എന്നിവർ അദാലത്തിന് നേതൃത്വം നൽകും.