നടുവൊടിഞ്ഞു കല്ലഞ്ചിറ തൂക്കുപാലം; നെഞ്ചിടിച്ച് യാത്രക്കാർ– ചിത്രങ്ങൾ
Mail This Article
പനമരം ∙ കോളനികളിലേക്കുൾപ്പെടെ ഒട്ടേറെ യാത്രക്കാരുടെ ആശ്രയമായ കല്ലഞ്ചിറ തൂക്കുപാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. പാലത്തിന്റെ അടിയിലെ ഇരുമ്പ് റോപ്പുകൾ അടക്കം തുരുമ്പെടുത്ത് പൊട്ടിയടർന്ന് പാലം അപകടാവസ്ഥയിലായ വിവരം പല തവണ അധികൃതരെ അറിയിച്ചെങ്കിലും നന്നാക്കാമെന്നു പറയുന്നതല്ലാതെ സ്ഥലം സന്ദർശിക്കാൻ പോലും അധികൃതർ തയാറായിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി. കണിയാമ്പറ്റ പഞ്ചായത്തിൽ കരണി പുഴയ്ക്കു കുറുകെ കല്ലഞ്ചിറയിലാണ് ഏതു സമയവും തകർന്നു വീഴാവുന്ന സ്ഥിതിയിലുള്ള തൂക്കുപാലമുള്ളത്.
പുഴക്കര കോളനിയിലേക്കടക്കം നൂറുകണക്കിന് ആളുകൾക്കു പുഴ കടക്കാനായി 18 വർഷം മുൻപു പശ്ചിമഘട്ട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച തൂക്കുപാലമാണിത്. പാലത്തിന്റെ ഇരുവശങ്ങളിലും കരിങ്കല്ലുകൊണ്ടു കെട്ടിയ പടിക്കെട്ടുകൾ ഇടിഞ്ഞു തകർന്നതിനു പുറമേ അലുമിനിയം ഷീറ്റുകളും പലയിടങ്ങളിലും പൊട്ടി നശിച്ച സ്ഥിതിയിലാണ്. കൂടാതെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരുവശങ്ങളിലും സ്ഥാപിച്ച കമ്പിവേലികളിൽ പലതും കാണാൻ പോലുമില്ല. ഇതിനെല്ലാം പുറമേ പാലത്തിന്റെ പ്രധാന ഇരുമ്പ് റോപ്പുകൾ തുരുമ്പെടുത്ത് ഏതു നിമിഷവും പൊട്ടിവീഴാവുന്ന അവസ്ഥയിലുമാണ്.
പാലത്തിന് അടിയിലുള്ള 3 റോപ്പുകളിൽ ഒന്ന് പൊട്ടിയതോടെ പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായി. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ പുഴയിലേക്ക് പതിക്കുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസം പുല്ലുകെട്ടുമായി പാലത്തിലൂടെ യാത്ര ചെയ്ത വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. റോപ്പ് പൊട്ടിയ ഭാഗത്ത് അറിയാതെ ചവിട്ടിയതോടെ ഒരു ഭാഗത്തെ ഷീറ്റ് താഴുകയും വീട്ടമ്മ വീഴുകയും ചെയ്തു. ഭാഗ്യം കൊണ്ട് ഒരു കമ്പിയിൽ പിടിത്തം കിട്ടിയതിനാൽ പുഴയിലേക്ക് വീണില്ല. കല്ലഞ്ചിറയിൽ നിന്ന് ചിറ്റൂർ ഭാഗത്തേക്ക് പോകുന്നതിനായി 2005ൽ നിർമാണം പൂർത്തിയാക്കിയ തൂക്കുപാലം 2 തവണ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിൽ ഒരു തവണ പാലത്തിലെ മരപ്പലകകൾ മാറ്റി പകരം അലുമിനിയം ഷീറ്റ് വിരിച്ചിരുന്നു. ഈ ഷീറ്റുകളാണു ഇപ്പോൾ പലയിടങ്ങളിലായി തകർന്നത്. ഷീറ്റ് തകർന്ന ഭാഗത്ത് അറിയാതെ ചവിട്ടിയാൽ കാൽ കുരുങ്ങി അപകടം ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു.
റോപ്പുകൾ കൂടി തുരുമ്പുപിടിച്ചു നശിച്ചതോടെ പാലം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. റോപ്പുകളും തകർന്ന ഷീറ്റുകളും കൈ വരിയായി ഉപയോഗിക്കുന്ന കമ്പിവേലികളും പടിക്കെട്ടുകളും എത്രയും പെട്ടെന്ന് നന്നാക്കണമെന്നും പ്രദേശത്തെ സമൂഹ വിരുദ്ധരുടെ ശല്യം നിയന്ത്രിക്കാൻ പൊലീസ് നടപടി എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ സമൂഹവിരുദ്ധ ശല്യവും തൂക്കുപാലം തകരാൻ കാരണമായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.പാലത്തിന്റെ ഇരുവശങ്ങളും കമ്പളക്കാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിലാണ് ഇതുകൊണ്ടു തന്നെ ഈ ഭാഗത്തേക്ക് പൊലീസ് എത്താത്തതാണ് പ്രദേശത്ത് സമൂഹിക വിരുദ്ധരുടെ ശല്യമേറാൻ കാരണമെന്നും പറയപ്പെടുന്നു.