കാറ്റിലും മഴയിലും കനത്ത നാശം
Mail This Article
ഗൂഡല്ലൂർ∙ പാട്ടവയൽ ഭാഗത്ത് പെയ്ത വേനൽമഴയിലും കാറ്റിലും വ്യാപക കൃഷിനാശമുണ്ടായി. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഈ ഭാഗത്ത് കനത്ത മഴ പെയ്തു. പാട്ടവയൽ, ബിദർക്കാട്, ചെറുകുന്ന് ഭാഗത്താണ് വ്യാപക നാശം സംഭവിച്ചത്. ചെറുകുന്നിലെ രാമചന്ദ്രന്റെ വീടിന്റെ മുകളിലേക്ക് കവുങ്ങ് വീണ് ആസ്ബറ്റോസ് ഷീറ്റ് തകർന്നു.
ഈ ഭാഗത്തുള്ള കർഷകരായ രാമചന്ദ്രൻ, രാഘവൻ, ചന്ദ്രൻ, ആബിദ്, മുകുന്ദൻ, നാരായണൻ എന്നിവരുടെ വാഴക്കൃഷിയും കവുങ്ങും വീണ് നശിച്ചു. കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. വിള നാശം സംഭവിച്ച കർഷകർക്ക് കാർഷിക വകുപ്പിൽ നിന്ന് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ കർഷകർ പ്രതിസന്ധി നേരിടുകയാണ്.
പാതയോരത്ത് ഉണങ്ങി അപകടനിലയിലുള്ള മരങ്ങൾ വെട്ടി മാറ്റാൻ അനുമതി നൽകണമെന്നും കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എൻ.എ. അഷ്റഫ് ആവശ്യപ്പെട്ടു.