പുൽപള്ളി ∙ തിരക്കേറിയ ടൗണിന്റെ ഭാഗമായ ചുണ്ടക്കൊല്ലി റോഡ് തകർന്നടിഞ്ഞത് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ വിനയായി. ഈറൂട്ടിന്റെ ആരംഭത്തിലെ അഴുക്കുചാൽ ഇടിഞ്ഞുണ്ടായ തകരാറുകൾക്ക് പരിഹാരമായില്ല. പീടികകൾക്ക് മുന്നിലെ കുഴിയിൽ റോഡു പണിക്കാർ മെറ്റലിറക്കിയിരുന്നു. വാഹനങ്ങൾ പോകുമ്പോൾ അവ കടകളിലേക്ക് തെറിച്ചുവീഴുന്നു. ഇടുങ്ങിയ ഈ പാതയുടെ ഒരു ഭാഗം ഓട്ടോ സ്റ്റാൻഡ് ആണ്. വലിയ വാഹനങ്ങളെത്തുമ്പോൾ ഓട്ടോകൾ മാറ്റിയിടേണ്ടി വരും. കടകളിലെത്തുന്ന വാഹനങ്ങളും റോഡിൽ നിർത്തിയിടുന്ന വാഹനങ്ങളും വഴിയാത്രക്കാരുമെല്ലാമാകുമ്പോൾ ഇവിടെ ഗതാഗത തടസ്സം പതിവ്. പൊലീസ് സ്റ്റേഷനു മുന്നിൽ നിന്നാരംഭിക്കുന്ന അഴുക്കുചാൽ ചുണ്ടക്കൊല്ലി റോഡിലേക്കാണു തിരിയുന്നത്. ഈ ഭാഗം 8 അടിയിലേറെ ആഴത്തിലാണ്.
പല ഭാഗവും ഇടിഞ്ഞ് മാലിന്യനീക്കം മുടങ്ങി. അപകടകരമായ സാഹചര്യമാണ് ഈ ഭാഗത്തുള്ളത്. ബലക്ഷയമുള്ള സ്ലാബുകളിൽ വാഹനം കയറിയാൽ നുറുങ്ങിവീഴാനും സാധ്യതയുണ്ട്. വാഹനപ്പെരുപ്പത്തിൽ വീർപ്പുമുട്ടുന്ന അങ്ങാടിയിൽ എവിടെയും വാഹനങ്ങളുടെ നിരയാണ്. ചുണ്ടക്കൊല്ലി റോഡും ഇപ്പോൾ പാർക്കിങ് കേന്ദ്രമായി. ചരക്ക് വാഹനങ്ങളും യാത്രാവാഹനങ്ങളുമെത്തുമ്പോൾ ഇവിടെയും അഴിയാക്കുരുക്കുണ്ടാകുന്നു. ടൗൺ റോഡ് ഉയർത്തി ടാർ ചെയ്തപ്പോൾ പൊളിച്ച ചുണ്ടക്കൊല്ലി റോഡരിക് ഇപ്പോഴും അങ്ങനെത്തന്നെ കിടക്കുന്നു. ദിവസവും വാഹനങ്ങളിറങ്ങി ഈ ഭാഗം ആഴമേറിയതായി. ഈ ഭാഗവും ഉയർത്തി റീടാർ ചെയ്യേണ്ടതാണ്.
മഴക്കാലം ആരംഭിക്കാറായിട്ടും ചുണ്ടക്കൊല്ലി റോഡിന്റെ തകരാർ പരിഹരിക്കാൻ ഒരു നടപടിയുമില്ല. അഴുക്കുചാലിലെ തടസ്സങ്ങൾ പരിഹരിക്കാത്തതിനാൽ മഴ പെയ്യുമ്പോൾ നടപ്പാത കവിഞ്ഞ് കടകളിൽ വെള്ളം കയറുന്ന പ്രശ്നവും വ്യാപാരികളെ അലട്ടുന്നു. അഴുക്കുചാൽ നവീകരണം നടത്താൻ മരാമത്ത് വകുപ്പിനും പഞ്ചായത്തിനും ഉത്തരവാദിത്തമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചെന്ന് പറയുന്നുണ്ട്. ഒരു സ്ലാബ് നീക്കി തടസം പരിഹരിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. അഴുക്കുചാൽ, ചുണ്ടക്കൊല്ലി റോഡ് പ്രശ്നങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കഴിഞ്ഞ ദിവസം പ്രതിഷേധമുയർത്തിയിരുന്നു. പ്രശ്നപരിഹാരമുണ്ടാവാത്ത പക്ഷം കടയടപ്പ് സമരമുൾപ്പെടെ നടത്തുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.