ADVERTISEMENT

പുൽപള്ളി ∙ സഹകരണ ബാങ്കിലെ വായ്പ ക്രമക്കേട് കടക്കെണിയിലാക്കിയ കേളക്കവലയിലെ കർഷകൻ കിഴക്കെ ഇടയിലാത്ത് രാജേന്ദ്രൻ നായരുടെ മരണത്തിൽ വ്യാപക പ്രതിഷേധം. സ്വന്തം പുരയിടം പണയപ്പെടുത്തി ചെറിയ വായ്പയെടുത്ത രാജേന്ദ്രൻ നായരെ തേടി വലിയ ബാധ്യതയെത്തിയപ്പോൾ പിടിച്ചുനിൽക്കാനാവാതെയാണ് ആത്മഹത്യചെയ്തതെന്നു ബന്ധുക്കൾ പറയുന്നു. ബാങ്ക് വായ്പയുടെ    തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നിയമ നടപടിയാരംഭിച്ചപ്പോഴാണ് ക്രമക്കേടുകൾ പുറത്തായത്. ഇതുമായി സമര സമിതി 212 ദിവസം ബാങ്കിനു മുന്നിൽ കുടിൽകെട്ടി സമരം നടത്തുകയും നിയമ പോരാട്ടം നടത്തുകയും ചെയ്തു. ബന്ധപ്പെട്ട പരാതികൾ കോടതിയിലും  സഹകരണ വകുപ്പിലും വിജിലൻസിലുമുണ്ട്.

കേളക്കവലയിൽ കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ മൃതദേഹം പരിശോധിക്കുന്നതിന് പ്രതിഷേധമുയർത്തിയ സമരസമിതി പ്രവർത്തകരെ ബത്തേരി ഡിവൈഎസ്പി. കെ.കെ.അബ്ദുൽ ഷെരീഷ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ.സിബി എന്നിവർ അനുനയിപ്പിക്കുന്നു.

രാജേന്ദ്രൻ നായരും സമരരംഗത്ത് സജീവമായിരുന്നു.  രാജേന്ദ്രൻ നായരുടെ പിതാവ് ശ്രീധരൻ നായർ കിടപ്പുരോഗിയാണ്. കടക്കെണിയിലകപ്പെട്ട രാജേന്ദ്രൻ നായർ മാസങ്ങളായി ആകുലതയിലായിരുന്നെന്നും കിടപ്പാടം നഷ്ടപ്പെടുമെന്ന് പറഞ്ഞിരുന്നുവെന്നും  ബന്ധുക്കൾ മൊഴി നൽകി. സുഹൃത്തായ ഇടനിലക്കാരനാണ് വായ്പ തരപ്പെടുത്തി വൻതുക വാങ്ങിയതെന്നും മൊഴി നൽകി. വായ്പ ഇടപാടുകൾ തീർക്കാൻ പലവട്ടം സുഹൃത്തുമായി ചർച്ച നടത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമരസമിതി പ്രവർത്തകർ ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷം മാത്രം മ‍ൃതദേഹ പരിശോധന നടത്താൻ അനുവദിക്കുവെന്ന നിലപാടെടുത്തു.

wayanad-rajendran-case3
രാജേന്ദ്രൻ നായർ ആത്മഹത്യ സ്ഥലത്ത് നിന്നും ശേഖരിച്ച തെളിവുകൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന പെ‍ാലീസ് ഉദ്യോഗസ്ഥർ. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ

ഉച്ചയോടെ ബത്തേരി ഡിവൈഎസ്പി.കെ.കെ.അബ്ദുൽ ഷെരീഷ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.ഒ.സിബി, തഹസിൽദാർ വി.കെ.ഷാജി, ഡെപ്യുട്ടി തഹസിൽദാർ ടി.വി.പ്രകാശൻ എന്നിവരെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും ആവശ്യമായ നടപടികളെടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെയും സ്ഥലത്തെത്തിച്ചു. വൈകിട്ടോടെയാണ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോർ‌ട്ടത്തിനയച്ചത്.

wayanad-rajendran-case4
രാജേന്ദ്രൻ നായരുടെ മൃതദേഹം ആബുലൻസിലേക്ക് മാറ്റാനായി കെ‍ാണ്ടു പോകുന്നു. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ

കർഷകരുടെ കടങ്ങൾ സർക്കാർ ഏറ്റെടുക്കണം

പുൽപള്ളി ∙ കടബാധ്യതയിൽ ആത്മഹത്യ ചെയ്ത കർഷകന്റെയും ജപ്തി നേരിടുന്ന കർഷകരുടെയും കടങ്ങൾ സർക്കാർ ഏറ്റെടുത്ത് കർഷകരെ കടബാധ്യതയിൽ നിന്നു രക്ഷിക്കണമെന്ന് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ആന്റണി ചോലിക്കര അധ്യക്ഷത  വഹിച്ചു. വിജയൻ തോമ്പ്രക്കുടി, ചന്ദ്രൻ കൂർമുള്ളാനിയിൽ, ജോയി പുളിക്കൽ, സണ്ണി ഇരുപൂളും കാട്ടിൽ, പുത്തൻകണ്ടത്തിൽ വിജയൻ എന്നിവർ പ്രസംഗിച്ചു.

wayanad-rajendran-case5
രാജേന്ദ്രൻ നായരുടെ മൃതദേഹം ആബുലൻസിലേക്ക് മാറ്റിയപ്പോൾ വിഷമത്തോടെ നോക്കി നിക്കുന്ന മക്കളായ റാംജിത്തും ശ്രീജിത്തും. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ

കുറ്റക്കാരെ ശിക്ഷിക്കണം

കൽപറ്റ ∙ പുൽപള്ളിയിൽ വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ എന്ന കർഷകൻ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ദുരൂഹമാണെന്നും ഇതിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സിപിഐ (എംഎൽ) റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  രാജേന്ദ്രൻ ഉൾപ്പെടെ തട്ടിപ്പിനിരയായവർ നീതിക്കു വേണ്ടി മാസങ്ങളായി നടത്തിയ സമരം, പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച സാഹചര്യത്തിലായിരുന്നു   താൽക്കാലികമായി നിർത്തി വച്ചത്. തുടർ സമരങ്ങൾക്കും പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു.

തീരുമാനം ഉണ്ടാക്കണം

പുൽപള്ളി ∙ സഹകരണ ബാങ്ക് കടബാധ്യതയിലുൾപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദപ്പെട്ടവർ  തീരുമാനമുണ്ടാക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ആവശ്യപ്പെട്ടു. 36 പേരാണ് ബാങ്ക് വായ്പയുടെ പേരിൽ കടബാധ്യത നേരിടുന്നത്. ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

wayanad-rajendran-case1
രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച വിഷം അടങ്ങിയ കുപ്പി പരിശോധിക്കുന്ന ഫോറൻസിക് വിദഗ്ദർ. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com