ADVERTISEMENT

പനമരം∙ മന്ത്രിസഭയുടെ തീരുമാനം കാത്ത് സംസ്ഥാനത്തെ 4 സർക്കാർ സ്കൂളുകൾ. എൽപിയും ഹൈസ്കൂളും ഉണ്ടെങ്കിലും യുപി വിഭാഗം ഇല്ലാത്ത സർക്കാർ സ്കൂളുകളാണ് മന്ത്രിസഭയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇടുക്കിയിലും വയനാട്ടിലുമാണ് എൽപിയും ഹൈസ്കൂളും ഉണ്ടായിട്ടും യുപി അനുവദിക്കാത്ത സ്കൂളുകൾ ഉള്ളത്. ഇതിൽ 3 എണ്ണം വയനാട്ടിലും അതിൽ തന്നെ 2 എണ്ണം പൂതാടി പഞ്ചായത്തിലുമാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിലും വയനാട് ജില്ലയിലെ വാളവയൽ, അതിരാറ്റുകുന്ന്, പുളിഞ്ഞാൽ സ്കൂളുകളിലുമാണ് യുപി വിഭാഗം ഇല്ലാത്തത്. വീടിനടുത്ത് എൽപിയും ഹൈസ്കൂളും ഉണ്ടെങ്കിലും യുപി വിഭാഗം ഇല്ലാത്തതിനാൽ എൽപി കഴിഞ്ഞ വിദ്യാർഥികൾ തുടർപഠനത്തിനായി കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

വാളവയൽ സ്കൂളിൽ നിന്ന് മാത്രം ഇക്കുറി 42 കുട്ടികളാണ് മറ്റു സ്കൂളുകളിലേക്ക് ടിസി വാങ്ങിയത്. പകൽ പോലും വന്യമൃഗങ്ങൾ പതിയിരിക്കുന്ന വഴിയിലൂടെ വേണം മറ്റു സ്കൂളുകളിലേക്ക് പോകാൻ. കേന്ദ്രസർക്കാർ രാഷ്ട്രീയ മാധ്യമ ശിക്ഷ അഭിയാൻ (ആർഎംഎസ്എ) വഴി വർഷങ്ങൾക്ക് മുൻപ് എൽപി സ്കൂളുകൾ ഹൈസ്കൂൾ ആക്കി ഉയർത്തിയ സ്കൂളിലാണ് യുപി വിഭാഗം ഇല്ലാത്തത് വിദ്യാർഥികളെ എന്നതുപോലെ രക്ഷിതാക്കളെയും ദുരിതത്തിലാക്കുന്നത്. ഈ സ്കൂളുകളിൽ ആവശ്യമായ കെട്ടിടങ്ങളും മറ്റ് ഭൗതിക സാഹചര്യങ്ങളും ആധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഐടി സംവിധാനങ്ങളെല്ലാം ഉണ്ടെങ്കിലും യുപി വിഭാഗം ആരംഭിക്കുന്നതിന് വേണ്ടി രക്ഷാകർത്താക്കളടക്കം ഒട്ടേറെ തവണ അപേക്ഷകളും മറ്റും നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല.

പഞ്ചായത്തിലെ തന്നെ ആദ്യ സർക്കാർ സ്കൂളുകളിൽ പെട്ടവയാണ് ഈ സ്കൂളുകളെല്ലാം. യുപി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാളവയൽ സ്കൂൾ അധികൃതർ പലതവണ പരാതി നൽകിയതിന്റെ ഭാഗമായി 2010 നവംബർ 16ന് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവിൽ വാളവയൽ സ്കൂളിൽ യുപി വിഭാഗം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ യുപി വിഭാഗം അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ 2021 മാർച്ച് 11ന് സർക്കാരിലേക്ക് നിർദേശം നൽകിയിരുന്നു. സ്കൂൾ അധികൃതർ വിദ്യാഭ്യാസ മന്ത്രിയെ കണ്ടപ്പോൾ ധനവകുപ്പിന്റെ അനുമതി വേണമെന്ന് അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയ ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ ഈ കാര്യം പെടുത്തിയപ്പോൾ മന്ത്രിസഭയുടെ കൂട്ടായ തീരുമാനം വേണമെന്നും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു എന്ന മറുപടിയാണ് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com