തൊഴിലുറപ്പു ജോലിക്കിടെ യുവതിയെ കാട്ടുപന്നി ആക്രമിച്ചു
Mail This Article
പനമരം ∙ തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു പരുക്കേൽപ്പിച്ചു. പാതിരിയമ്പം കോളനിയിലെ ലില്ലി രാമ(40)നെയാണു കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാവിലെ 10.15നു പഞ്ചായത്തിലെ നടവയൽ അയനിമല വയലിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നവർക്കു നേരെ കാട്ടുപന്നിക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. പന്നിക്കൂട്ടത്തെ കണ്ട് ബാക്കി 23 തൊഴിലാളികളും ഓടി മാറിയെങ്കിലും അതിലൊരെണ്ണം ലില്ലിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
വലതുകാൽ മുട്ടിനും നടുവിനും പരുക്കേറ്റ ഇവരെ പനമരം സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് പ്രദേശവാസികൾക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടുപന്നികൾ വ്യാപകമായി നാശം വിതയ്ക്കുന്നതിനാൽ കർഷകർ ദുരിതത്തിലാണെന്നും കാട്ടുപന്നികളെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തംഗം ഷീമ മാനുവൽ ആവശ്യപ്പെട്ടു.