ചീരവയൽ പാടശേഖരത്തിൽ കാട്ടാനയിറങ്ങി; വൻ നാശം
Mail This Article
പനമരം∙ ചീരവയൽ പാടശേഖരത്തിലെ പുലയംപറമ്പിൽ ബെന്നി, വാഴപ്പറമ്പിൽ ബിനു എന്നിവരുടെ പുഞ്ചക്കൃഷി വിളവെടുപ്പിന് 7 മണിക്കൂർ മുൻപു കാട്ടാനക്കൂട്ടം തിന്നു തീർത്തു. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടത്തിൽ 2 എണ്ണമാണു വയലിൽ ഇറങ്ങി അര ഏക്കറോളം വിളഞ്ഞ നെല്ല് തിന്നും ചവിട്ടിയും നശിപ്പിച്ചത്. കാട്ടാനയെ പേടിച്ച് ഈ ഭാഗത്ത് ഇക്കുറി 3 കർഷകർ മാത്രമേ പുഞ്ചക്കൃഷി നടത്തിയുള്ളൂ. സമീപ പ്രദേശത്തു കാട്ടാനശല്യം വർധിച്ചതോടെ 2 ദിവസം മുൻപ് ഇതിൽ ഒരാൾ നെല്ല് കൊയ്തെടുത്തിരുന്നു.
രാത്രി ഒന്നരയോടെ കാട്ടാനകൾ വയലിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതറിഞ്ഞു കർഷകർ എത്തി പടക്കം പൊട്ടിച്ചതോടെയാണ് ആന വയലിൽ നിന്ന് മാറിയത്. കർഷകർ അറിഞ്ഞിരുന്നില്ലെങ്കിൽ രാവിലെ എത്തിയ തൊഴിലാളികൾക്ക് ഒരു കതിർ നെല്ലുപോലും കൊയ്തെടുക്കാൻ ഉണ്ടാകുമായിരുന്നില്ല. പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കുന്ന ചെക്കിട്ട ഭാഗത്ത് നിന്നിറങ്ങുന്ന കാട്ടാനകളാണ് ചീരവയലിലെത്തി കൃഷിനാശം തീർത്തത്.
കർഷകർ വൻവില കൊടുത്തു വാങ്ങി കൃഷിയിറക്കിയ നെല്ലാണു വിളവെടുപ്പിനു മുന്‍പു കാട്ടാന അകത്താക്കിയത്. ഇക്കുറി നെല്ലിന് രോഗബാധ ഏൽക്കാതിരുന്നതിനാൽ നല്ല വിളവുണ്ടായിരുന്നു. നെല്ല് പാതിയും കാട്ടാന നശിപ്പിച്ചതോടെ പ്രതീക്ഷകൾ തകർന്നതിനു പുറമേ കടബാധ്യതയുമായി. കാട്ടാന നെൽക്കൃഷി തകർത്ത കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടനടി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.