കാട്ടിക്കുളത്ത് 2 പേരെ ആക്രമിച്ച പുലി ചത്തു
Mail This Article
മാനന്തവാടി(വയനാട്)∙ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് പുലിയുടെ ആക്രമണത്തിൽ 2 പേർക്കു പരുക്ക്. അവശനിലയിലായിരുന്ന പുലി പിന്നീട് ചത്തു. കാട്ടിക്കുളം ചേലൂർ പഴയതോട്ടം കോളനിയിലെ സഹോദരങ്ങളായ മാധവൻ(47), രവി(32) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4നാണ് സംഭവം. വനാവകാശ നിയമ പ്രകാരമുള്ള സെറ്റിൽമെന്റ് കോളനിക്കു സമീപത്തെ ചേലൂർ പുഴയോരത്ത് മേയാൻ വിട്ട ആടിനെ തിരികെ വീട്ടിലേക്കു കൊണ്ടുപോകാൻ എത്തിയപ്പോഴാണ് പുലി ഇരുവരെയും ആക്രമിച്ചത്.
സമീപത്ത് തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ ബഹളം വച്ചതോടെ പുലി പിൻമാറി. മാധവന്റെ തുടയ്ക്കും ഇടതു കൈക്കും രവിയുടെ കൈക്കുമാണ് പരുക്കേറ്റ്. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ മാരകമായി മുറിവേറ്റ പുലി അതീവ അവശനിലയിലായിരുന്നു. പുലി അൽപസമയത്തിനകം ചത്തു. 4 വയസ്സ് പ്രായമുള്ള ആൺ പുലിയാണ് ചത്തത്. മറ്റ് പുലികളുമായുള്ള ഏറ്റുമുട്ടലിലാകാം കഴുത്തിൽ ആഴത്തിൽ മുറിവേറ്റതെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.