ഉഭയ- ഉരഗജീവി കണക്കെടുപ്പ് ആദ്യഘട്ടം പൂർത്തിയായി

Mail This Article
കൽപറ്റ ∙ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ആദ്യമായി നടത്തിയ ഉഭയ- ഉരഗജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി. മുൻപ് സംരക്ഷിത പ്രദേശത്തെ ചില സ്ഥലങ്ങളിൽ ഗവേഷക സംഘം പഠനം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണു നൂറിലധികം പേരടങ്ങുന്ന ഗവേഷകരും വിദ്യാർഥികളും പ്രകൃതി നിരീക്ഷകരും വനപാലകരും ഉൾപ്പെടുന്ന സംഘം ഈ പ്രദേശത്ത് ഉഭയ - ഉരഗ ജീവികളെ ഒരുമിച്ച് സർവേ നടത്തിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
വനം വകുപ്പിന്റെയും സൗത്ത് വയനാട് ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെയും ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ 1 മുതൽ 5 വരെ നടന്ന കണക്കെടുപ്പിൽ കേരള വനഗവേഷണ സ്ഥാപനം, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, മലബാർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, സർപ്പ തുടങ്ങിയ സ്ഥാപനങ്ങളിലും സന്നദ്ധസംഘടനകളിലും നിന്നുമായി 70 വൊളന്റിയർമാരും വനപാലകരും സർവേയിൽ പങ്കെടുത്തു. ബത്തേരി ഗജ ഐബിയിൽ സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന സർവേ ഉദ്ഘാടനം ചെയ്തു. ധൃതിമാൻ മുഖർജി, ഡോ. സന്ദീപ് ദാസ്, ഡോ. രാജകുമാർ, നിതിൻ ദിവാകർ എന്നിവർ ശിൽപശാല നയിച്ചു.