1.5 ലക്ഷം കുടുംബശ്രീ വനിതകൾ തിരികെ സ്കൂളിലേക്ക്; സ്കൂളുകൾ അവധി ദിവസങ്ങളിൽ വിട്ടു നൽകാൻ ഉത്തരവ്

Mail This Article
കൽപറ്റ ∙ ജില്ലയിലെ 10,000 അയൽക്കൂട്ടങ്ങളിലെ 1.5 ലക്ഷം കുടുംബശ്രീ വനിതകൾ തിരികെ സ്കൂളിലേക്ക് എത്തും. മനോഹരമായ ബാല്യകാലം പുനഃസൃഷ്ടിച്ച് പുതിയ അറിവുകളും സർക്കാർ സേവനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി സ്കൂളുകൾ അവധി ദിവസങ്ങളിൽ വിട്ടു നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകി.
കുടുംബശ്രീ സംഘടനാ സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ, ജെൻഡർ, നൂതന ഉപജീവന മാർഗങ്ങൾ, ഡിജിറ്റൽ സാക്ഷരത എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പഠിതാക്കൾ കൊണ്ടുവരണം ഇത് പങ്കുവച്ച് കഴിക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള അവസരമായി സ്കൂൾ മാറും.
ഒരു പഞ്ചായത്ത് പരിധിയിൽ 12 മുതൽ 20 വരെ റിസോഴ്സ് പഴ്സൻമാർക്ക് ക്ലാസുകൾ എടുക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകും. ഒക്ടോബർ 1നും ഡിസംബർ 10നും ഇടയിലാണ് പദ്ധതി നടപ്പിലാക്കുക. പഠിതാക്കൾ രാവിലെ 9.30ന് നിശ്ചയിച്ച സ്കൂളിൽ എത്തണം. തുടർന്ന് അസംബ്ലിയും കുടുംബശ്രീ മുദ്രഗീതവും ഉണ്ടാകും. ഒരു ദിനം ഒരു സ്കൂളിൽ 750 മുതൽ 1000 കുടുംബശ്രീ പ്രവർത്തകരെ വരെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിക്ക് കുടുംബശ്രീ മിഷൻ ഒരുക്കങ്ങൾ തുടങ്ങി. ജില്ലാതല റിസോഴ്സ് പഴ്സൻമാർക്കുള്ള പരിശീലനം 19, 20 തീയതികളിൽ മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടക്കും. തുടർന്ന് 21 മുതൽ 24 വരെ പഞ്ചായത്ത് തല റിസോഴ്സ് പഴ്സൻമാർക്കുള്ള പരിശീലനം ബ്ലോക്ക് തലത്തിൽ നടക്കും. ഒക്ടോബർ 1ന് എല്ലാ പഞ്ചായത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ച് ക്ലാസുകൾ ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ.ബാലസുബ്രഹ്മണ്യൻ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local